കുടുംബങ്ങൾക്ക് കരുതലൊരുക്കി പാരന്റിങ് ക്ലിനിക്കുകൾ
text_fieldsപോസ്റ്റർ
തൊടുപുഴ: കുരുന്നുകളുടെ കൈപിടിച്ച് കുടുംബങ്ങൾക്ക് കരുതലൊരുക്കുകയാണ് പാരന്റിങ് ക്ലിനിക്കുകൾ. കുട്ടികളിലുണ്ടാകുന്ന സ്വഭാവ, വൈകാരിക, സാമൂഹിക, മാനസിക ആരോഗ്യ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതോടൊപ്പം അത് പരിഹരിക്കാൻ മാതാപിതാക്കൾക്ക് വഴികാട്ടിയാകലാണ് പാരന്റിങ് ക്ലിനിക്കുകളുടെ ലക്ഷ്യം.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലൂടെ സൗജന്യമായി പുതുജീവിതത്തിലേക്ക് തിരികെയെത്തിയത് ആയിരങ്ങളാണ്. വകുപ്പ് 2021ലാണ് സംസ്ഥാനത്ത് ക്ലിനിക്കുകൾ ആരംഭിച്ചത്. വിജയകരമായതോടെ എല്ലാ ജില്ലയിലും പ്രവർത്തനം സജീവമാക്കുകയായിരുന്നു.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാക്കൽ ലക്ഷ്യം
തിരക്കുപിടിച്ച ജീവിത്തിനിടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധങ്ങളിലെ അകൽച്ചയാണ് പല പ്രശ്നങ്ങൾക്കും കാരണമെന്ന തിരിച്ചറിവിൽനിന്നാണ് ക്ലിനിക്കുകളുടെ പ്രവർത്തനമെന്നാണ് നേതൃത്വം നൽകുന്ന കൗൺസലർമാർ പറയുന്നു. തിരക്കുപിടിച്ച ജീവിതവും പഠനഭാരവും സമൂഹകമാധ്യമങ്ങളുടെ അമിത ഉപയോഗവുമെല്ലാം കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധങ്ങളെ സങ്കീർണമാക്കുകയാണ്. കുട്ടികളുടെ മാനസികാരോഗ്യത്തിന് അടിത്തറയിടേണ്ടത് മാതാപിതാക്കളാണെന്നതിനാൽ കളിചിരികളുമായി അവർക്കൊപ്പം കൂടുകയും പ്രശ്നങ്ങളറിഞ്ഞ് അവരെ ചേർത്തുപിടിക്കുകയും ചെയ്യണം.
സാമൂഹിക തിന്മകളിൽനിന്ന് അകന്ന് നേർവഴി കാണിച്ച് കൊടുക്കേണ്ടതിന്റെയും പ്രഥമ ഉത്തരവാദിത്തവും മാതാപിതാക്കൾക്കാണ്. ക്ലിനിക്കുകളിലെത്തുന്ന മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതും ഇതാണ്. കുട്ടികളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതോടൊപ്പം അത് പരിഹരിക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ദൗത്യവും പാരന്റിങ് ക്ലിനിക്കുകൾ നിർവഹിക്കുന്നു.
ആശ്വാസമേകിയത് ഏഴായിരത്തിലേറെ പേർക്ക്
വകുപ്പിന് കീഴിൽ ജില്ലയിൽ എട്ട് പാരന്റിങ് ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. ഇടുക്കി, തൊടുപുഴ, ഇളംദേശം, ദേവികുളം, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ക്ലിനിക്കുകൾ വഴി അഞ്ച് വർഷത്തിനിടെ 7239 പേർക്കാണ് കൗൺസലിങ് സഹായം ലഭ്യമാക്കിയത്.
സർക്കാർ ഹൈസ്കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസലർമാരിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സേവനം നൽകുന്നത്. റഫറൽ സൗകര്യം ആവശ്യമായ കുട്ടികൾക്ക് ജില്ല റിസോഴ്സ് സെന്ററും വനിത ശിശുവികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് തലങ്ങളിൽ ശനിയാഴ്ചകളിൽ രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് സേവനം. രണ്ടാം ശനി അവധിയായതിനാൽ പകരം വെള്ളിയാഴ്ചയാണ് ക്ലിനിക്. ഇതോടൊപ്പം ജില്ലയിലെ 52 പഞ്ചായത്തുകളിലും ഒരു ബ്ലോക്കിലെ ഒരു പഞ്ചായത്തിൽ എന്ന ക്രമത്തിൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ഇതിനും കൗൺസലർമാരാണ് നേതൃത്വം.
മൊബൈൽ അഡിക്ഷനും ലഹരിയും വില്ലൻ
ക്ലിനിക്കുകളിലെത്തുന്നവരിൽ പ്രധാന വില്ലനായി കാണപ്പെടുന്നത് ലഹരി ഉപയോഗവും മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗവുമാണെന്ന് കൗൺസലർമാർ പറയുന്നു. മാതാപിതാക്കളിലും കുട്ടികളിലും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം കുട്ടികൾക്കെതിരായ അതിക്രമങ്ങളും ക്ലിനിക്കുകളിലെ കൗൺസലിങ്ങിലൂടെ പുറത്തുവരാറുണ്ട്. അത്തരം സംഭവങ്ങളിൽ നിയമപരമായ നടപടികളും ഉറപ്പാക്കുന്നുണ്ട്.
പാരന്റിങ് ക്ലിനിക്കുകളുടെ പ്രവർത്തനം ജില്ലയിലെ പട്ടികവർഗ മേഖലകളിലും സജീവമാണ്. ഉന്നതികൾ ഏറെയുള്ള ദേവികുളം ബ്ലോക്ക് പരിധിയിലടക്കം പ്രത്യേക ക്യാമ്പും ക്ലാസും നൽകുന്നുണ്ട്. ജില്ല ശിശുസംരക്ഷണ ഓഫിസർ വി.ഐ. നിഷ, ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ സോഷ്യൽ വർക്കർ ജോത്സന എന്നിവരാണ് പ്രവർത്തനങ്ങളുടെ നേതൃത്വം.
സഹായം ആവശ്യമുണ്ടോ? നിങ്ങൾക്കും വിളിക്കാം
തൊടുപുഴ- 9747385157
ഇടുക്കി- 8281663061
ഇളംദേശം- 7907503348
ദേവികുളം- 9496187063
അടിമാലി- 9744169134
അഴുത- 9447677441
കട്ടപ്പന- 7306074973
നെടുങ്കണ്ടം- 8606109362

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.