നിലക്കാതെ കൊലവിളി...
text_fieldsസീതയെ ആക്രമിച്ച കാട്ടാന
തൊടുപുഴ: ജില്ലയിൽ കാട്ടാനയുടെ കൊലവിളി തുടരുന്നു. ജീവൻ നഷ്ടപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം കൂടുന്നതല്ലാതെ ആനകളെ തുരത്തുന്ന കാര്യത്തിൽ കാര്യക്ഷമമായ നടപടികളൊന്നുമില്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചതാണ് ഒടുവിലത്തെ സംഭവം. പീരുമേടിന് സമീപം വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സീതയെ കാട്ടാന ആക്രമിച്ചത്.
ജില്ലയിൽ 2021 മുതൽ 2025 വരെയുള്ള കണക്കുകൾ അനുസരിച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആണ്. 280 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഇടുക്കി വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിലും ആക്രമണം ഉണ്ടായി. തോട്ടം തൊഴിലാളി അന്തോണിസ്വാമിക്കാണ് (60) പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാനശല്യം അതി രൂക്ഷമാണ്. പീരുമേട് മേഖലയിൽ നാളുകളായി ജനവാസ മേഖലയിലടക്കം ഇവ ചുറ്റിത്തിരിയുകയാണ്. പീരുമേട് നിയോജക മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിലെ മനുഷ്യ-വന്യ ജീവി സംഘർഷം തുടരുകയാണ്.
പീരുമേട്ടിൽ ചിലവിട്ടത് രണ്ട് കോടി
കോട്ടയം വന്യ ജീവി സർക്കിളിന്റെ പരിധിയിൽ വരുന്ന പീരുമേട്ടിൽ 2021 മുതൽ 2025 വരെ വന്യജീവി ആക്രമണം തടയാൻ സൗരോർജ വേലി നിർമാണം, കിടങ്ങ് നിർമാണം, വാച്ചർമാരെ നിയോഗിക്കൽ എന്നിവക്കായി രണ്ട് കോടി രൂപക്കടുത്ത് ചിലവഴിച്ചതായാണ് രേഖകൾ.
എന്നാൽ കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാൻ ഇത് കൊണ്ടൊന്നും ആയില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബറിൽ പശുവിനെ അഴിച്ച് കെട്ടാൻ പോകുമ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നെങ്കിലും വ്യാഴാഴ്ചയും മേഖലയിൽ കാട്ടാന നാശം വിതച്ചു. മുള്ളരിങ്ങാട് നരിതൂക്കില്‍ ജോണിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന പട്ടിക്കൂടും ആട്ടിന്കൂടും തകര്‍ത്തു.
സോളാർ വേലി നിർമാണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. എന്നാൽ, മഴ മൂലമാണ് താമസം നേരിടുന്നതെന്ന് അധികൃതർ പറഞ്ഞു. കട്ടപ്പന കോഴിമല തുളസിപ്പടിയിലെ ജനവാസ മേഖലയിലും കാട്ടാന വ്യാപക നാശം വിതച്ചു.
കോഴിമലയ്ക്കും മുരിക്കാട്ട്കുടിക്കും ഇടയിൽ തുളസിപ്പടിയിൽ ബുധനാഴ്ച പുലർച്ചെയാണ് ഇവ എത്തിയത്. രണ്ടു പിടിയാനകളും കുട്ടിയാനയും ഉൾപ്പെട്ട സംഘം പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏലത്തോട്ടങ്ങളിൽ എത്തിയ ആന പുലർച്ചെ വരെ ഇവിടെ തമ്പടിച്ചു. വാഴയും ഏല കൃഷിയും നശിപ്പിച്ചു.
കാഞ്ചിയാറിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി മൂന്ന് കാട്ടാനകളാണ് ഇറങ്ങിയത്. ഇവയുടെ മുന്നിലപെട്ട പുത്തൻ പുരക്കൽ ശ്രീജിത്ത് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. അടിമാലി കുമളി ദേശീയപാതയ്ക്ക് സമീപത്ത് ആന സ്ഥിരമായി എത്തുന്ന സാഹചര്യമാണ്. കഴിഞ്ഞ രാത്രി വാഴവര വാകപ്പടിയിൽ ദേശീയപാതയ്ക്ക് മുകൾവശത്താണ് കാട്ടാനകൾ എത്തിയത്. 30 വർഷത്തിനിടെ ഇതാദ്യമാണ് ഈ മേഖലയിൽ കാട്ടാന എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.