രാജേഷിന് പകരക്കാരനായി അലന്; റപലിങ്ങിന് ആവേശംനിറഞ്ഞ റീസ്റ്റാര്‍ട്ട്
text_fieldsചെറുപുഴ: പ്രളയക്കെടുതിയില്‍ കുടുങ്ങിയ ഗൃഹനാഥനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചെറുപുഴ കാര്യങ്കോട് പുഴയില്‍ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയും റപലിങ് ഇന്‍സ്ട്രക്ടറുമായ ആര്. രാജേഷിന് പകരക്കാരനായി വയനാട് സ്വദേശി അലന് (23) എത്തിയതോടെ മീന്തുള്ളി വാട്ടര്‍ ഫാള്‍സില്‍ സാഹസിക വിനോദമായ റപലിങ് പുനരാരംഭിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് പ്രളയക്കെടുതിക്കിടെ റപലിങ് ഇന്‍സ്ട്രക്ടര്‍ ആര്. രാജേഷിന്റെ ജീവന് നഷ്ടമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്രളയത്തിന് ശേഷം കാര്യങ്കോട് പുഴയില്‍ നടക്കുന്ന സാഹസിക വിനോദമായ റാഫ്റ്റിങ് പുനരാരംഭിച്ചെങ്കിലും ഇന്സ്ട്രക്ടറില്ലാത്തതിനാല് റപലിങ് പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം അലന് ഇന്‍സ്ട്രക്ടറായി ചുമതലയേറ്റതോടെയാണ് ഒരുമാസത്തെ ഇടവേളക്കു ശേഷം റപലിങ് പുനരാരംഭിച്ചത്.
പാറക്കെട്ടുകളിലൂടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തൈ വകഞ്ഞുമാറ്റി താഴേക്കിറങ്ങുന്ന വിനോദമാണ് റപലിങ്. വെള്ളച്ചാട്ടമില്ലെങ്കിലും കൂറ്റന്‍ പാറക്കെട്ടുകളിലൂടെ ഊര്‍ന്നിറങ്ങി റപലിങ് ആസ്വദിക്കാനാകും. ബംഗളൂരുവില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കി വിവിധ സാഹസിക വിനോദകേന്ദ്രങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അലന്, തന്റേതായ ശൈലിയിലാണ് ഇവിടെ റപലിങ്ങിന് സഹായിക്കുന്നത്. അതിനായി നിലവിലുണ്ടായിരുന്ന സാങ്കേതിക സംവിധാനങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കുറഞ്ഞത് അഞ്ചു പേര് ഉള്‍പ്പെടുന്ന ടീമായി എത്തിയാല്‍ മാത്രമേ റപലിങ് അനുവദിക്കൂ. പാറക്കെട്ടിന് മുകളില്‍ നിന്നുകൊണ്ട് താഴേക്ക് ഇറങ്ങിപ്പോകുന്നയാളെ ഗൈഡ് ചെയ്യുകയാണ് ഇന്‍സ്ട്രക്ടറുടെ ഉത്തരവാദിത്തം. മുകളിലും താഴെയുമായി രണ്ടു സഹായികളും ഇന്‍സ്ട്രക്ടറെ സഹായിക്കാന്‍ ഉണ്ടാകും. തിരുവനന്തപുരം സ്വദേശി രാജേഷ് ചുമതലയേറ്റതിനെ തുടര്‍ന്ന് ഈ വര്‍ഷം മുതലാണ് മീന്തുള്ളി വാട്ടര്‍ ഫാള്‍സില്‍ റപലിങ് ആരംഭിച്ചത്.
പ്രളയക്കെടുതിക്കിടെ കോഴിച്ചാല്‍ തുരുത്തില് ഒറ്റപ്പെട്ടു പോയ ആളെ സുരക്ഷിത സ്ഥാനത്തെത്താന്‍ സഹായിക്കുന്നതിനിടെയാണ് രാജേഷിന് ജീവന് നഷ്ടപ്പെട്ടത്. രാജേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ ചെറുപുഴ പഞ്ചായത്ത് അഞ്ചു ലക്ഷത്തിലധികം രൂപ സ്വരൂപിച്ചിരുന്നു. ഈ തുക അടുത്ത ദിവസം കുടുംബത്തിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

