കുടകിലേക്ക് ജൂൺ ആറു മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsമാക്കൂട്ടം ചെക്ക് പോസ്റ്റിൽ ചരക്ക് ലോറി ഡ്രൈവർമാർക്ക് ചെക്ക്പോസ്റ്റ് അധികൃതർ നിർദേശം നൽകുന്നു
ഇരിട്ടി: കുടക് ജില്ലയിലുണ്ടാകുന്ന കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജൂൺ ആറു മുതൽ ജൂലൈ അഞ്ചു വരെ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കുടക് ജില്ല ഭരണകൂടമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കണ്ടെയ്നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടയും.
അതേസമയം, ബസ് ഉൾപ്പെടെ യാത്ര വാഹനങ്ങൾക്കും പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടർ വെങ്കിട്ട രാജു അറിയിച്ചു.
ശക്തമായ മഴ പെയ്തതിനെത്തുടർന്ന് കഴിഞ്ഞ വർഷവും മഴക്കാലത്ത് കുടകിലെ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നു. ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ചുരം റോഡിൽ ഉൾപ്പെടെ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. വഴിയിലേക്ക് ചാഞ്ഞു നിരവധി മരങ്ങളും ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. വ്യാഴാഴ്ചയും ജില്ലയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരുന്നു.
കാവേരി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നദിയുടെ സമീപപ്രദേശത്തുള്ള പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി വെള്ളച്ചാട്ടങ്ങളിലും നദികളിലും അരുവികളിലും ഇറങ്ങുന്നതും കലക്ടർ നിരോധിച്ചിട്ടുണ്ട്. കുടകിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തെ ബാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.