പുഴകൾ ഒഴുകുന്നില്ല; ആശങ്കയിൽ തീരവാസികൾ
text_fieldsപാലപ്പുഴയിലെ മണൽ കൂമ്പാരം, വഴി മാറിയൊഴുകുന്ന പുഴ
കേളകം: മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ ചീങ്കണ്ണിപ്പുഴ, പാലപ്പുഴ, കക്കുവപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ വൻതോതിൽ മണലും കല്ലും മണ്ണും അടിഞ്ഞുകൂടി പുഴകളുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകുന്നതായി പരാതി. പുഴയടിത്തട്ടിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് മഴക്കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് തീരപ്രദേശങ്ങളിലെ ജനങ്ങൾ.
മലയോരത്ത് ശക്തമായ മഴ ലഭിക്കുന്നതോടെ മലഞ്ചെരുവുകളിൽനിന്നും തോടുകളിലൂടെയും മറ്റും ഒഴുകിയെത്തുന്ന മണ്ണും കല്ലും പുഴകളിൽ അടിഞ്ഞുകൂടുകയാണ്. ഇതോടെ പല ഭാഗങ്ങളിലും പുഴയുടെ ആഴം കുറഞ്ഞ് നീരൊഴുക്കിനുള്ള ശേഷി കുറയുന്ന സ്ഥിതിയാണ്. മഴ ശക്തമാകുമ്പോൾ വലിയ തോതിൽ വെള്ളം പുഴയിലേക്ക് എത്തുന്ന സാഹചര്യത്തിൽ ഒഴുക്ക് തടസ്സപ്പെടുന്നത് കരകവിഞ്ഞൊഴുക്കിനും സമീപപ്രദേശങ്ങളിൽ വെള്ളം കയറുന്നതിനും കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ചീങ്കണ്ണിപ്പുഴ, പാലപ്പുഴ, കക്കുവപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവ മലയോര ജനതയുടെ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ഉൾപ്പെടെ ഏറെ ആശ്രയിക്കുന്ന ജലസ്രോതസ്സുകളാണ്. പുഴകളുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിൽ ഇവയ്ക്കുള്ള പാരിസ്ഥിതിക പ്രാധാന്യവും വലുതാണ്.
ദുരന്തത്തിന് കാത്തിരിക്കാതെ നടപടി വേണം
കനത്ത മഴയ്ക്കൊപ്പം മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്ന മലയോര മേഖലയിൽ പുഴകളിലേക്ക് കൂടുതൽ മണ്ണും പാറയും എത്താനുള്ള സാധ്യതയുണ്ട്. നിലവിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾക്കൊപ്പം ഇവ കൂടി ചേർന്നാൽ പുഴകളുടെ നീരൊഴുക്ക് കൂടുതൽ തടസ്സപ്പെടാം. ഇത് പുഴയോരത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും റോഡുകൾക്കും പാലങ്ങൾക്കും ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്. പുഴകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം.
നീരൊഴുക്ക് തടസ്സപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ഇടപെടൽ നടത്തണമെന്നും, പുഴകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മഴക്കാലത്ത് ദുരന്തമുണ്ടായ ശേഷം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം ദുരന്തസാധ്യത മുൻകൂട്ടി കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പുഴകളുടെ സംരക്ഷണത്തിനും നീരൊഴുക്ക് നിലനിർത്തുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളും ജലവിഭവം, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങളും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

