നിധീഷ്ബാബു വധം: രണ്ടാം പ്രതി അറസ്റ്റിൽ
text_fieldsരതീഷ്
ശ്രീകണ്ഠപുരം: പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വെട്ടിക്കൊല്ലുകയും തടയാനെത്തിയ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ രണ്ടാംപ്രതി കുടിയാന്മല പാലക്കയംതട്ട് കോട്ടയംത്തട്ടിലെ കല്ലാവീട്ടിൽ രതീഷിനെ (30)യാണ് പയ്യാവൂര്‍ പൊലീസ് ഇൻസ്പെക്ടർ ട്വിങ്കിള്‍ ശശിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഒന്നാം പ്രതി കോട്ടയംത്തട്ടിലെ വിജേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ചൊവ്വാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം. കാഞ്ഞിരക്കൊല്ലി ശശിപ്പാറ റോഡരികില്‍ ആമിനത്തോട്ടിലെ മഠത്തേടത്ത് നിധീഷ്ബാബു (38)വാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ ശ്രുതിക്കും (28) വെട്ടേറ്റു. അവര്‍ ഗുരുതരനിലയില്‍ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിവർ.
ബൈക്കില്‍ നിധീഷിന്റെ വീട്ടിലെത്തിയ രതീഷും വിജേഷും ക്രൂരമായ കൊല നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യാവൂര്‍ പൊലീസ് പ്രദേശത്തെ സി.സി.ടി.വി കാമറകളും ഫോണ്‍ ലൊക്കേഷനുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഭാര്യ ശ്രുതിയുടെ മൊഴിയും പ്രതികളെ തിരിച്ചറിയാൻ സഹായകമായി.
കൊലക്ക് ശേഷം വിജേഷ് ബൈക്കുമായി വീട്ടിലെത്തി അതിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയശേഷം ഒളിവില്‍പ്പോവുകയായിരുന്നു. രതീഷും ഒളിവില്‍പ്പോയെങ്കിലും രാത്രിയോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരമ്പരാഗതമായി കൊല്ലപ്പണി ചെയ്യുന്ന നിധീഷ് ഈരംഗത്തെ വിദഗ്ധനാണ്. കുറച്ചുനാള്‍ മുമ്പ് കള്ളത്തോക്ക് നിർമിച്ച് നല്കാന് പഴയൊരു തോക്കും കുറച്ച് പണവും നിധീഷിനെ വിജേഷ് ഏല്‍പ്പിച്ചിരുന്നുവത്രെ. എന്നാല്‍, തിരക്ക് കാരണം പറഞ്ഞ സമയത്ത് കള്ളത്തോക്ക് നിർമിച്ച് നല്കാന് നിധീഷിന് കഴിഞ്ഞില്ല. സ്ഥലത്തെ നായാട്ടുകാരനാണ് വിജേഷ്.
തോക്ക് ലഭിക്കാത്തതില്‍ പ്രകോപിതനായ ഇയാള്‍ നിധീഷിനെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തായ രതീഷിനെയും കൂട്ടി ബൈക്കില്‍ നിധീഷിന്റെ വീട്ടിലെത്തി. സംസാരത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും വിജേഷ് നിധീഷിന്റെ പണിശാലയിലെ മൂര്‍ച്ചയേറിയ കത്തിയെടുത്ത് അക്രമം നടത്തുകയുമായിരുന്നു. സുഹൃത്തായ വിജേഷ് വിളിച്ചതിനാൽ കൂടെ പോയതാണെന്നാണ് രതീഷ് പൊലീസിന് മൊഴി നൽകിയത്.
എസ്.ഐ രാജു ജോസഫ്, എ.എസ്.ഐ ബിന്നി മാത്യു, സീനിയര്‍ സി.പി.ഒ ജാബിര്‍, സി.പി.ഒ സനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി അനൂജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാര്‍ എന്നിവര്‍ കൊല നടന്ന സ്ഥലം സന്ദർശിച്ചു.
വിരലടയാള വിദഗ്ധര്‍, ഡോഗ്സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധരും പരിശോധനക്കെത്തിയിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനു ശേഷം നിധീഷിന്റെ മൃതദേഹം വൈകീട്ടോടെ പയ്യാവൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ ശ്രുതിയെ മൃതദേഹം കാണിക്കാനായി വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം തിരികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.