കലുഷിത നാളുകൾ ഓർമിപ്പിച്ച് കണ്ണൂർ രാഷ്ട്രീയം
text_fieldsകണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിലെ പഴയകാല കലുഷിത നാളുകൾ ഓർമപ്പെടുത്തി പോർവിളികളും സ്തൂപം തകർക്കലും വീടാക്രമണങ്ങളും. കണ്ണൂർ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് കീറിയതിന്റെ തുടർച്ചയായി മലപ്പട്ടം, പാനൂർ, തളിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലാണ് ആക്രമണം നടന്നത്.
മേയ് ആറിന് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സർക്കാരിന്റെ നാലാം വാർഷികത്തിെന്റ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് നശിപ്പിച്ചത്. ഇതിന് പകരമായി അന്ന് രാത്രി സി.പി.എം ശക്തികേന്ദ്രമായ മലപ്പട്ടം അടുവപ്പുറത്ത് ഗാന്ധിസ്തൂപം തകർത്തു.
യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.ആർ. സനീഷിന്റെ വീടിനുനേരെ ആക്രമണവുമുണ്ടായി. കലക്ടറേറ്റ് മാർച്ചിനിടെ ബോർഡ് നശിപ്പിച്ച സംഘത്തിൽപെട്ടയാളെന്ന നിലക്കാണ് സനീഷിനെ ലക്ഷ്യമിട്ടത്. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെയും സംഘർഷമുണ്ടായി.
സ്തൂപം തകർക്കപ്പെട്ട അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അതിജീവന യാത്രയും സംഘർഷത്തിൽ കലാശിച്ചു. പ്രകടനത്തിനിടെ സി.പി.എം ഓഫിസിനു നേരെ കുപ്പിയേറുണ്ടായി. ഇരുവിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി.
എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കത്തി ഇപ്പോഴും കൈയിലുണ്ടെന്ന മുദ്രാവാക്യം സി.പി.എം കേന്ദ്രങ്ങളെ പ്രകോപിതരാക്കി. പുനർനിർമാണം നടക്കുന്ന ഗാന്ധിസ്തൂപം വീണ്ടും തകർത്തു. ധീരജിനെ കൊന്ന കത്തിയുമായി വരുന്നവർക്ക് പുഷ്പചക്രം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് തകർത്താൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അൽപം ചിന്തിക്കേണ്ടിവരുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പൊതുയോഗത്തിൽ മുന്നറിയിപ്പ് നൽകി.
ധീരജിനെതിരായ മുദ്രാവാക്യത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രി പാനൂരിൽ എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ കെ.എസ്.യു പതാക വലിച്ചൂരി കത്തിച്ചു. അർധരാത്രിയോടെ കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഇർഷാദിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. വെള്ളിയാഴ്ച കണ്ണൂർ ടൗണിൽ എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിൽ കോൺഗ്രസിന്റേതെന്ന് കരുതി രാജീവ് കൾചറൽ ഫോറത്തിന്റെ കൊടിമരം പിഴുതെടുക്കുകയും കെ. സുധാകരന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയുംചെയ്തു. ഇരുവിഭാഗവും സമൂഹമാധ്യമങ്ങളിലും പോർവിളി നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.