നാഥനില്ലാതെ വളപട്ടണം ഫ്ലോട്ടിങ് ബ്രിഡ്ജ്
text_fieldsപാപ്പിനിശ്ശേരി: വലിയ വിനോദ സഞ്ചാര കുതിപ്പ് ലക്ഷ്യമിട്ട് വളപട്ടണം പുഴയിലെ പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. നാഥനില്ലാതെ കിടക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് സംരക്ഷിക്കുന്നതിനോ വാടകക്ക് നൽകാനോ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇല്ല.
തെരുവു നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറിയ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ സംഭരണ കേന്ദ്രവുമായി. കനത്ത മഴയിൽ മലയോര മേഖലകളിൽ നിന്നടക്കം ഒഴുകിയെത്തിയ പ്ലാസ്റ്റിക്, മറ്റു അജൈവ-ജൈവ മാലിന്യങ്ങളടക്കമാണ് പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന് ചുറ്റും അടിഞ്ഞ് കൂടിയുള്ളത്. ഇത് പ്രദേശത്ത് ദുർഗന്ധത്തിന് പുറമേ മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കയാണ്.
ഒന്നര വർഷം മുമ്പാണ് നിരവധി വിനോദ സഞ്ചാര സാധ്യതകൾ ഉയർത്തി ഫ്ലോട്ടിങ് ബ്രിഡ്ജ് പാറക്കലിൽ എത്തിയത്. ആദ്യം വളപട്ടണം ബോട്ട് ജെട്ടിക്ക് സ്ഥാപിച്ചതാണിത്. രണ്ടു വർഷം മുമ്പ് വളപട്ടണത്തും ബ്രിഡ്ജിൽ മാലിന്യം അടിഞ്ഞ് കൂടിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടർന്നാണ് അവ വളപട്ടണത്ത് നിന്നും പാപ്പിനിശ്ശേരി പാറക്കലിൽ എത്തിച്ചത്. അവിടെയും സ്ഥിതി മറ്റൊന്നല്ല.
കഴിഞ്ഞ വർഷവും സമാന സ്ഥിതി
പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജിനരികിൽ കഴിഞ്ഞ വർഷവും മാലിന്യം അടിഞ്ഞ് കൂടിയതിനെ തുടർന്ന് പ്രദേശ വാസികളിൽ പ്രതിഷേധം ഉയർന്നിരുന്നു. പുഴയിൽ വീണയാളുടെ മൃതദേഹമടക്കം ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. മാലിന്യം നാൾക്കു നാൾ വർധിച്ചതിനെ തുടർന്ന് അവ പ്രദേശത്ത് നിന്നും കുത്തിയൊഴുക്കി വിട്ടാണ് പ്രശ്നം പരിഹരിച്ചത്. ഈ വർഷവും സമാന സ്ഥിതിയാണുള്ളത്. അടിയുന്ന മാലിന്യങ്ങളുടെ തോത് നാൾക്കുനാൾ കൂടുമ്പോൾ പ്രദേശ വാസികൾക്ക് ആധി ഏറുകയാണ്. ഈ പുഴയോരം വലിയ ജന വാസ മേഖല കൂടിയാണ്. .
കേന്ദ്ര സർക്കാർ ധനസഹായത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഇത്തരം പുത്തൻ സംവിധാനം ഒരുക്കിവരുന്നത്. എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് നേരെ ടൂറിസം വകുപ്പും ഗ്രാമപഞ്ചായത്തും വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന പരാതിയും വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
സ്ഥാപിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു പ്രവർത്തനവും തുടങ്ങാതെ ബ്രിഡ്ജിൻന്റെ മേൽക്കൂര ഭാഗത്ത് തുരുമ്പെടുക്കുന്നതായുള്ള സംശയവും ഉയർന്നിട്ടുണ്ട്. ഉപ്പ് കാറ്റേൽക്കുമ്പോൾ ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കുന്നില്ലെങ്കിൽ പെട്ടെന്ന് തുരുമ്പെടുക്കാനും സാധ്യതയേറേയാണ്.
പാറക്കൽ പോലുള്ള പ്രദേശത്ത് ഇത്തരം സംവിധാനം കരാർ എടുത്ത് ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാനുള്ള സാഹചര്യം ഉണ്ടോ എന്ന സംശയവും പ്രബലമാണ്. കാരണം ഇവിടം അധികം ജനസഞ്ചാരമില്ലാത്ത മേഖലയാണ്. എന്നാൽ അനുബന്ധ വിനോദ സഞ്ചാര ശൃംഖലയോട് യോജിപ്പിച്ചാൽ മാത്രമേ പറക്കലിലെ സഞ്ചാരികളെ ആകർഷിക്കാനുള്ള സംവിധാനത്തിന് ഊർജം പകരൂ. അതിന് ഏറെ പാടുപെടേണ്ടി വരും. 1.90 കോടി രൂപയോളം ചെലവിട്ട് ഒരുക്കിയ സംവിധാനമാണെന്നുള്ള പരിഗണനയിലെങ്കിലും അധികാരികൾ അടിയന്തരമായും ഇത് പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.