അന്തർ സംസ്ഥാന പാതയിൽ മരണക്കുഴികൾ; അപകടങ്ങൾ ആരും കാണുന്നില്ലേ?
text_fieldsചെർക്കള-ജാൽസൂർ അന്തർസംസ്ഥാന പാതയിലെ കുഴികൾ
ബദിയടുക്ക: ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാതയിൽ മരണക്കുഴികൾ. ഈ കുഴിയിൽ വീണുള്ള അപകടങ്ങൾ ആരും കാണുന്നില്ലേയെന്നാണ് യാത്രക്കാരുടെ പരാതി.
ഒരടിയിലേറെ താഴ്ചയുള്ള കുഴികൾ വരെ ഇവിടെ റോഡിലുണ്ട്. ഇതിൽ മഴയിൽ ചളിവെള്ളം നിറഞ്ഞ് വാഹനങ്ങളുടെ അപകടം പതിവാണ്. പരപ്പക്കും പഞ്ചിക്കല്ലിനും ഇടയിലുള്ള സംസ്ഥാനാന്തര പാതയിലാണ് ഇങ്ങനെയുള്ള കുഴികൾ.
കാലങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ എല്ലാവർഷവും മഴക്കാലത്തിനുമുമ്പ് കുഴിയടക്കാറുണ്ടെങ്കിലും ഇത്തവണ അതിനും അധികൃതർ തയാറാകാതിരുന്നതാണ് യാത്ര ദുസ്സഹമാക്കിയത്. കാറഡുക്ക പഞ്ചായത്തിലെ പടിയത്തടുക്ക മുതൽ ജാൽസൂർ വരെയുള്ള ഭാഗത്താണ് കൂടുതൽ തകർന്നത്. കഴിഞ്ഞ മഴക്കാലത്ത് മുടൂരിൽ റോഡ് തകർന്ന് ഒരാഴ്ചയിലേറെ ഇതുവഴി ഗതാഗതം നിർത്തിവെച്ചിരുന്നു. ഈവർഷവും അതേ ഗതിയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ചെർക്കള-ജാൽസൂർ റോഡ് മുടൂരിനടുത്ത് കർണാടകയുമായി ബന്ധിപ്പിക്കുന്ന ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതയാണിത്. ചെർക്കള മുതൽ മുള്ളേരിയവരെ ചില ഭാഗങ്ങളിൽ റീടാറിങ് നടത്തുകയും ബാക്കി കുഴികളടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പടിയത്തടുക്ക മുതൽ ജാൽസൂർ വരെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് നിറയെ കുഴികളാണ്.
മഴക്കാലത്ത് കുഴികളിൽ ചളിവെള്ളം കെട്ടിക്കിടന്ന് കുഴിയും റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. കർണാടകയിൽനിന്ന് ഉൾപ്പെടെ റോഡിന്റെ സ്ഥിതി അറിയാത്ത ഡ്രൈവർമാരാണ് അധികവും ഇതിലൂടെ പോകുന്നത്. മഴവെള്ളം നിറഞ്ഞ കുഴികളിൽ കാറുകൾ വീണ് അടി തട്ടുകയും ഇരുചക്രവാഹനങ്ങൾ മറിയുകയും ചെയ്യുന്നു.
ചെർക്കള-ജാൽസൂർ പാതയിൽ പരപ്പ സ്കൂളിന്റെ സമീപത്തും നിരവധി അപകടക്കുഴികളാണ്. തുടർച്ചയായി ഇതുവഴി നാലു ദിവസം യാത്രചെയ്താൽ അഞ്ചാമത്തെ ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവരും. അത്രക്കും ദയനീയമാണ് സ്ഥിതി. കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഇതിന് സാങ്കേതികത്വം പറഞ്ഞ് കൈയൊഴിയുകയാണ് അധികൃതർ.
റോഡിന്റെ റീ ടാറിങ്ങിന് സർക്കാർ 23 കോടി രൂപ അനുവദിച്ച് അതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് കുഴിയടക്കാൻ വീണ്ടും തുക അനുവദിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ, ടെൻഡർ കഴിഞ്ഞ് പണി തുടങ്ങാൻ ഈ മഴക്കാലം കഴിയേണ്ടിവരും. അതുവരെ എങ്ങനെ ഈ റോഡിലൂടെ യാത്ര ചെയ്യുമെന്നാണ് മറുചോദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.