പെറുവാഡ് തീരത്ത് കടൽക്ഷോഭം
text_fieldsകടൽക്ഷോഭം നേരിടുന്ന പെറുവാഡ് തീരം
കുമ്പള: കുമ്പള പെറുവാഡ് തീരത്ത് രൂക്ഷമായ കടൽക്ഷോഭം. നിർത്താതെ പെയ്യുന്ന മഴയിൽ കടലാക്രമണം രൂക്ഷമായതോടെ ഇവിടെ അവശേഷിച്ച 100 മീറ്റർ കടൽ ഭിത്തിയും കടലെടുത്തു. തീരസംരക്ഷണത്തിനായി ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന തീരദേശവാസികളുടെ മുറവിളിക്ക് പതിറ്റാണ്ടുകളായിട്ടും പരിഹാരമില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കുമ്പളയിലെ തീരമേഖലയിൽ ചെറിയ കരിങ്കല്ലുകൾ കൊണ്ട് പാകിയ സംരക്ഷണ ഭിത്തികൾക്കൊന്നും നിലനിൽപ്പുണ്ടായിട്ടില്ല.
അശാസ്ത്രീയമായ നിർമാണം മൂലം കോടികളാണ് അധികൃതർ വർഷം തോറും കടലിൽകൊണ്ടിട്ട് കളഞ്ഞത്. ഇതിൽ പെറുവാട് കടപ്പുറത്ത് അവശേഷിച്ച 100 മീറ്റർ കടൽ ഭിത്തിയും രൂക്ഷമായ കടലാക്രമണത്തിൽ കടലെടുത്തതോടെ തീരദേശം സംരക്ഷണ സംവിധാനം ഇല്ലാതെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. പെറുവാഡ് കടപ്പുറത്തിന് പുറമെ നാങ്കി, ഗാന്ധിനഗർ എന്നിവിടങ്ങളിലും രൂക്ഷമായ കടൽക്ഷോഭമുണ്ട്. കഴിഞ്ഞവർഷം ഇവിടെ സ്വകാര്യ റിസോർട്ടുകൾ ഭാഗികമായി കടലെടുത്തിരുന്നു.
അതിനിടെ തീരദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച കടൽ ഭിത്തിക്കായുള്ള ചെറിയ കരിങ്കല്ലുകൾ കഴിഞ്ഞ രണ്ടുവർഷമായിട്ടും മൊഗ്രാൽ നാങ്കി തീരത്ത് അനാഥമായി കിടക്കുന്നുണ്ട്. തീരസംരക്ഷണത്തിനായി 2023ല് ഇറക്കിയ കല്ലുകളാണിത്. ശക്തമായ കടലാക്രമണം ചെറുക്കാൻ ഈ കല്ലുകൾ പര്യാപ്തമല്ല എന്ന് വാദിച്ച് അന്ന് തീരദേശവാസികൾ കടൽ ഭിത്തി നിർമാണം തടഞ്ഞിരുന്നു.
പിന്നീട് ഇത് സംബന്ധിച്ച് എ.കെ.എം അഷറഫ് എം.എൽ.എ കുമ്പള ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ തീരദേശവാസികളുടെ യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്തുവെങ്കിലും നാട്ടുകാർ നിലപാടിൽ ഉറച്ചു നിന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നാങ്കി തീരത്ത് ഇറക്കിയ കല്ലുകൾ ഇനി എവിടെ കൊണ്ടിടണമെന്ന് തിരുവനന്തപുരത്ത് വകുപ്പ് തല ചർച്ചക്കുശേഷം തീരുമാനിക്കുമെന്ന് അന്ന് യോഗത്തിൽ എം.എൽ.എയും ചെറുകിട ജലസേചന വകുപ്പ് അധികൃതരും പറഞ്ഞിരുന്നുവെങ്കിലും തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
നിലവിൽ കടൽഭിത്തി നിർമാണത്തിൽ പ്രദേശവാസികൾ ആവശ്യപ്പെടുന്നത് ടെട്രോപോഡ് കൊണ്ടുള്ള ശാസ്ത്രീയമായ പദ്ധതികളാണ്. ഈ പദ്ധതിക്കായി കുമ്പള തീരദേശം ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ചെറുകിട ജലസേചന വകുപ്പ് സർക്കാറിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഈ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.