കാര്യങ്കോട് റെയിൽവേ പാലം ഇനി ഓർമയാകും
text_fieldsനീലേശ്വരം: ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതും 110 വർഷം പഴക്കമുള്ളതുമായ കാര്യങ്കോട് റെയിൽവേ പാലം ഇനി ഓർമയാകും. പാലത്തിലെ സാമഗ്രികൾ തമിഴ്നാട്ടിലെ തൃശ്ശിനാപള്ളിയിലുള്ള കമ്പി നിർമാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകും. പാലത്തിന്റെ തൂണുകളെല്ലാം അന്ന് കരിങ്കല്ലിലാണ് നിർമ്മിച്ചത്. അത് ഇതുവരെയായി യാതൊരു പോറലും ഏൽക്കാതെ തന്നെ കിടക്കുകയാണ്. കുമ്പളയിൽ ബ്രിട്ടീഷുകാർ നിർമിച്ച പാലം 5 വർഷം മുൻപ് പൊളിച്ചുമാറ്റിയിരുന്നു. 18 തൂണുകളുള്ള കാര്യങ്കോട് പാലം പൊളിച്ചുമാറ്റുമ്പോൾ പാലത്തിന്റെ തീരങ്ങളിലുള്ള ജനതക്ക് അവരുടെ ജീവിതത്തിലെ ഓർമകളിൽ മാത്രമാവും.
പാലത്തിന്റെ പാളങ്ങളാണ് ഇപ്പോൾ പൊളിച്ചുകൊണ്ടുപോകുന്നത്. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് തൊട്ടു കിഴക്ക് ഭാഗത്തായി രണ്ടാമത്തെ പാലത്തിന്റെ നിർമാണവും അതിവേഗത്തിൽ നടന്നുവരുകയാണ്. ട്രെയിൻ വരുമ്പോൾ പാലത്തിന്റെ തൂണിനു മുകളിൽ സ്ഥാപിച്ച കൂടുകളിൽ കയറി നിൽക്കുന്നതും വൈകുന്നേരങ്ങളിൽ പാലത്തിന്റെ തൂണുകൾക്ക് താഴെ ഇരുന്ന് തേജസ്വിനി പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും അടക്കമുള്ള ഓർമകൾ പ്രദേശവാസികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ഏതു നേരത്തും പാലത്തിന്റെ തൂണിന് താഴെ ചെറു തോണികളിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരുണ്ടാകും. അതുകൊണ്ടുതന്നെ പാലത്തിന് മുകളിൽ നിന്ന് ആത്മഹത്യ ചെയ്യാൻ ചാടുന്നവർ ഇവരുടെ കൈകളിലേക്കെത്തി വീണ്ടും പുതുജീവിതത്തിലേക്ക് കടക്കും. ഇത്തരത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആളുകളുടെ കഥകൾ ഏറെ പറയാനുണ്ട്. ആഗസ്റ്റ് 25നകം പാലം പൂർണമായി പൊളിച്ച് മാറ്റപ്പെടും. ജില്ലയിൽ ബ്രിട്ടീഷുകാർ നിർമിച്ച അവശേഷിക്കുന്ന ഏക പാലവും ഇതോടെ ചരിത്രത്തിലേക്ക് വഴി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

