കടലേറ്റം തടയാൻ സിന്തെറ്റിക് ജിയോ ട്യൂബ്; തീരദേശ വികസനത്തിന് മാതൃകയാകാൻ ധാരണാപത്രമായി
text_fieldsവൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ തീരദേശ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു ലക്ഷ്യമിട്ട് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും (എൻ.സി.സി.ആർ) കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും (കെ.എസ്.സി.എ.ഡി.എസ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രം അനുസരിച്ച് തീര ശോഷണവും കടലാക്രമണവും തടയുന്നതിനായി കടലിൽ സിന്തെറ്റിക് ജിയോ ട്യൂബ് സ്ഥാപിക്കും. തീര സംരക്ഷണത്തിൻറെ ഭാഗമായി കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ മൂന്ന് കടൽ തീരങ്ങൾ വൈപ്പിൻ മണ്ഡത്തിലാണ്.
ഞാറക്കൽ പഞ്ചായത്തിലെ പുത്തൻ കടപ്പുറം, നായരമ്പലം പഞ്ചായത്തിലെ വെളിയത്താൻ പറമ്പ് കടപ്പുറം, പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി കടപ്പുറം എന്നിവിടങ്ങളിൽ പദ്ധതി നടപ്പാകും. കടൽ തീരത്ത് നിന്ന് മാറിയാണ് സിന്തെറ്റിക് ജിയോ ട്യൂബുകൾ സ്ഥാപിക്കുക. പെട്രോകെമിക്കൽ ഉപ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈടുറ്റ ട്യൂബുകൾ ഇതിനായി ചെലവഴിക്കും. കടലിൽ നിന്ന് തന്നെ മണൽ നിറക്കുന്നതോടെ ട്യൂബുകളുടെ കരുത്ത് വർധിക്കും. വലിയ തിരമാലകളുടെ ആഘാതം കുറക്കാനും സാധിക്കും. തീരം പുനർനിർമ്മിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കടലാക്രമണം ഇല്ലാതാകുന്നതോടെ തീരത്തിന്റെ തൽസ്ഥിതി നിലനിർത്താനുമാകും. 250 മുതൽ 300 ടൺ വരെ ഭാരമുള്ള ട്യൂബുകളാണ് കടലിൽ ഇറക്കുന്നത്. ഇതിനു വേണ്ടി റിഗ്ഗുകളിലും മറ്റും ജോലി ചെയ്ത് പരിചയമുള്ള വിദഗ്ധരെ ചുമതലപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ മത്സ്യസമ്പത്ത് വർധിക്കുമെന്നാണ് നിഗമനം. മൺസൂണിന് ശേഷം ടെൻറർ ഉൾപ്പെടെ നടപടികൾ വേഗത്തിലാക്കുമെന്നും ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.
സംസ്ഥാനത്തും ദേശീയ തലത്തിലും തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ പശ്ചാത്തല വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കുന്നതിനാണ് ഇപ്പോൾ ഒപ്പുവച്ച ധാരണാപത്രം ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.സി.സി.ആറിനുവേണ്ടി ഡീപ് ഓഷ്യൻ മിഷൻ ആൻഡ് എൻ.സി.സി.ആർ ഡയറക്ടർ ഡോ. എം.വി. രമൺ മൂർത്തിയും, സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.സി.എ.ഡി. എസിനു വേണ്ടി മാനേജിംഗ് ഡയറക്ടർ പി.ഐ ഷേയ്ക്ക് പരീതുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.