സഹികെട്ട് പൊലീസും... ആയൂർ ടൗണിൽ സാമൂഹികവിരുദ്ധശല്യം
text_fieldsഅഞ്ചൽ: ആരു വിചാരിച്ചിട്ടും നിയന്ത്രിക്കാനാവാതെ ആയൂർ ടൗണിലെ സാമൂഹികവിരുദ്ധ ശല്യം. കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ, നിർമാണം പൂർത്തിയാകാത്ത വഴിയോരവിശ്രമകേന്ദ്രം എന്നിവയാണ് സാമൂഹികവിരുദ്ധരുടെ പ്രധാന താവളങ്ങൾ. കൂടാതെ, തുറക്കാത്ത കടകളുടെ തിണ്ണകൾ, ഇടുക്കുവഴികൾ, കടകളുടെ പിന്നാമ്പുറങ്ങൾ എന്നിവിടങ്ങളിലും ഇവർ തമ്പടിക്കുന്നു. അസഭ്യവർഷവും തമ്മിൽതല്ലും മൂലം നാട്ടുകാർ സഹികെട്ടു.
വീടും വീട്ടുകാരെയും ഉപേക്ഷിച്ചവരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ഇവിടെ പരസ്യമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമാണ് നടക്കുന്നത്. ചായക്കടകളിലും ഹോട്ടലുകളിലും മറ്റും ചെറിയ ജോലികൾ ചെയ്ത് കിട്ടുന്ന വരുമാനമാണ് ഇവർ മദ്യവും കഞ്ചാവും വാങ്ങാൻ ഉപയോഗിക്കുന്നത്. പണം ആവശ്യപ്പെട്ട് നൽകിയില്ലെങ്കിൽ കടകൾക്ക് മുന്നിൽനിന്ന് അസഭ്യം പറയുന്നതും പതിവാണ്. ഇതുമൂലം കടകളിൽ ആരും കയറുന്നില്ലെന്ന് കടയുടമകൾ പറയുന്നു.
ബസ് സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന സ്ത്രീകളുടെ ഇടയിലൂടെ കടന്നുപോകലും ശല്യം ചെയ്യതും നിത്യസംഭവമാണ്. പ്രതികരിക്കുന്നവർക്ക് അസഭ്യവർഷം നേരിടേണ്ടിവരും. ഏതാനും മാസം മുമ്പ് ഫുട്പാത്തിലൂടെ നടന്നുപോയ യുവതിയെ ഉപദ്രവിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.
ഉടമകൾ രാവിലെ കട തുറക്കാനെത്തുമ്പോൾ കടകൾക്ക് മുന്നിൽ മലമൂത്രവിസർജനം ഉൾപ്പെടെ നടത്തി മലിനപ്പെടുത്തുന്നതായും പരാതിയുണ്ട്. പൊലീസ് വരുമ്പോഴേക്കും ഇവർ സ്ഥലത്തുനിന്ന് മാറിക്കളയും. പിടിക്കപ്പെട്ടാൽത്തന്നെ പൊലീസ് സ്റ്റേഷനും വാഹനവുമെല്ലാം മലമൂത്രവിസർജനം നടത്തിയും തുപ്പിയും മലിനപ്പെടുത്തുകയാണ്.
അതിനാൽ പൊലീസിനും തലവേദനയാണിവർ. നാടിനും നാട്ടാർക്കും നിത്യശല്യമായി മാറിയ ഇക്കൂട്ടരെ പിടികൂടി പുനരധിവാസകേന്ദ്രങ്ങളിലോ അഗതിമന്ദിരങ്ങളിലോ പാർപ്പിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.