കാട്ടാന ശല്യം; നിർമാണത്തിലെ പാളിച്ച, തൂക്ക് സൗരവേലി പൊട്ടിത്തുടങ്ങി
text_fieldsതൂക്ക് സൗരവേലിക്കായി സ്ഥാപിച്ച കമ്പികൾ തുരുമ്പിച്ച നിലയിൽ
പത്തനാപുരം: കടശ്ശേരിയിലെ കാട്ടാനശല്യം പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് മാസങ്ങൾക്കുമുമ്പ് തുടങ്ങിയ തൂക്ക് സൗരവേലി നിർമ്മാണത്തിലെ പാളിച്ചകളെ തുടർന്ന് നിർമ്മാണം നിർത്തിവെപ്പിച്ചു. കടശ്ശേരി മുതൽ ഇലപ്പക്കോട് വരെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ തൂക്ക് സൗരവേലി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 18 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പൊതുമേഖല സ്ഥാപനമായ 'ആർട്ക്കോ' യാണ് കരാർ ഏറ്റെടുത്തത്. എന്നാൽ നിർമാണം തുടങ്ങി 300 മീറ്റർ പിന്നിട്ടപ്പോൾ തന്നെ തൂക്ക് സൗരവേലിക്ക് ഉപയോഗിച്ച നൂൽകമ്പികൾ തുരുമ്പിച്ച് പൊട്ടിത്തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട വനം വകുപ്പ് അധികൃതർ നിർമ്മാണം നിർത്തിവെപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ചുപോയി. നിർമ്മാണം കാര്യക്ഷമമാകാത്തത് കാരണം, കാട്ടാനകൾ വേലി തകർത്ത് ജനവാസമേഖലയിൽ ഇറങ്ങിത്തുടങ്ങി. ഇടവെട്ട സമയങ്ങളിൽ ഒമ്പത് കിലോ വാട്ട് വൈദ്യുതി കടത്തിവിട്ട് കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി അവതാളത്തിലായതോടെ പുതിയ കരാർ നൽകാനാണ് ആലോചന.
തൂക്ക് സൗരവേലി നിർമ്മാണം പാതിവഴിയിലായതോടെ, വഴിയാത്രക്കാരും കർഷകരും ദുരിതത്തിലാണ്. രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ റോഡിൽ നിലയുറപ്പിക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഇലപ്പക്കോട് മേഖലയിൽ കഴിഞ്ഞ ആഴ്ചയിലാണ് റബർ മരങ്ങളും വാഴക്കൃഷിയും കാട്ടാന നശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

