തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാത ജനവാസമേഖലയിലെ കാട്ടുകടന്നല്‍ക്കൂട് ഭീഷണി
text_fieldsകുളത്തൂപ്പുഴ: ജനവാസമേഖലയില്‍ തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരത്തെ മരത്തിനുമുകളില്‍ കണ്ടെത്തിയ കൂറ്റന്‍ കാട്ടുകടന്നല്‍ക്കൂട് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനുസമീപത്തെ തേക്ക് മരത്തിനു മുകളിലായാണ് കടന്നല്‍ക്കൂട് കണ്ടെത്തിയത്. പാതയോരത്തെ മരത്തിനുമുകളിലായുള്ള കടന്നൽകൂട് കാറ്റില്‍ ഇളകിയാടുന്ന നിലയിലാണ്. അറക്കടന്നൽ എന്നറിയപ്പെടുന്ന ഇവയുടെ കുത്തേറ്റല്‍ അസഹനീയമായ വേദനയും ഗുരുതരമായ അലര്‍ജിക്കിടയാക്കുകയും കൂടുതലായാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുമുണ്ട്.
വാനരന്‍മാരുടെ ഏറെ ശല്യമുള്ള പ്രദേശം കൂടിയാണിത്. കാക്കയോ പരുന്തോ മറ്റ് പക്ഷികളോ കടന്നല്‍ക്കൂട് കൊത്തി ഇളക്കിയാല്‍ വഴിയാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഏറെ അപകടത്തിനിടയാക്കും. അതിനാല്‍തന്നെ കാല്‍നടയാത്രികരും സ്കൂള്‍ കുട്ടികളും ഇരുചക്രവാഹനയാത്രികരും ഇതുവഴി കടന്നുപോകുമ്പോള്‍ അതീവ ജാഗ്രതയും മുന്‍കരുതലും പാലിക്കേണ്ടതാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
പ്രദേശത്തെ പ്രത്യേക അപകടസാധ്യത മുന്‍നിര്‍ത്തി അധികൃതര്‍ ഇടപെട്ട് പാതയോരത്തെ കടന്നല്‍ ഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് സമീപപ്രദേശത്ത് കൂപ്പുജോലിക്കിടയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പിരിക്കേറ്റ ചോഴിയക്കോട് സ്വദേശികളായ തൊഴിലാളികള്‍ ദിവസങ്ങളോളം ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

