വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 1.83 കോടി തട്ടിപ്പ്; പ്രതി ഗുജറാത്തിൽ പിടിയിൽ
text_fieldsഅനിൽകുമാർ ഹാജിബ
കൊട്ടാരക്കര: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ ഗുജറാത്തിൽ നിന്ന് പിടികൂടി. രാജ്കോട്ട് സ്വദേശി കനോട്ടര അനിൽകുമാർ ഹാജിബായെ കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബോട്ടാട് എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
നഷ്ടപ്പെട്ട തുകയിൽ 46 ലക്ഷത്തോളം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും അവിടെനിന്നും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തു കൊടുത്തതായും കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം ഗുജറാത്ത് രാജ്കോട്ടിൽ എത്തി രാജ്കോട്ട്, ബോട്ടാട് ജില്ലകളിലെ ക്രൈംബ്രാഞ്ച് ടീമിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തി.
പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കവെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും, എട്ട് സിംകാർഡുകളും, വിവിധ ബാങ്കുകളുടെ എ.ടി.എം കാർഡുകളും കണ്ടെത്തി. പ്രതിയുടെ പേരിൽ ഗുജറാത്തിലെ വിവിധ ബാങ്കുകളിൽ എട്ട് അക്കൗണ്ടുകൾ ഉണ്ട്. ഈ അക്കൗണ്ടുകൾ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ 10 കോടിയോളം രൂപയുടെ ട്രാൻസ്ഫറുകൾ നടത്തിയതായും കണ്ടെത്തി.
ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.വി അനിൽകുമാർ, എസ്. ഐ. മനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയേഷ് ജയപാൽ, രാജേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

