ബൈപാസ് റോഡിൽ മാലിന്യനിക്ഷേപം വർധിക്കുന്നു
text_fieldsറോഡരികിൽ കുന്നുകൂടി കിടക്കുന്ന മാലിന്യം ഭക്ഷിക്കാനെത്തിയ തെരുവുനായ്ക്കൾ
കൊട്ടിയം: ബൈപാസ് റോഡിന്റെ വശങ്ങളിൽ മാലിന്യ നിക്ഷേപം വർധിച്ചതോടെ ദുർഗന്ധവും തെരുവ് നായ്കളുടെ ശല്യവും വർധിച്ചു. പാലത്തറക്കും മെഡിസിറ്റിക്കും ഇടയിൽ പുതുതായി നിർമിച്ച സർവീസ് റോഡിന്റെ വശത്താണ് മാലിന്യങ്ങൾ കുന്നുകൂടിയത്.
അറവുശാലകൾ, വീടുകൾ, ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ചാക്കുകെട്ടുകളിലാക്കി മാലിന്യങ്ങൾ തള്ളുന്നത്. പുലർച്ചെ മാലിന്യം ഭക്ഷിക്കാനായി കൂട്ടമായെത്തുന്ന തെരുവുനായ്കൾ വഴിയാത്രക്കാർക്ക് ഭീഷണിയായി.
പരുന്തുകൾ, കാക്കകൾ, കൊക്കുകൾ എന്നിവയും മാലിന്യങ്ങൾ ഭക്ഷിക്കുവാൻ എത്തുന്നുണ്ട്. കൊക്കുകളും കാക്കകളും പരുന്തുകളും എടുത്തു കൊണ്ടുപോകുന്ന മാലിന്യങ്ങൾ അടുത്തുള്ള കിണറുകളിൽ കൊണ്ടിടുന്നതും വെള്ളം മലിനമാകുന്നതും പതിവാകുന്നു.
രൂക്ഷമായ ദുർഗന്ധം മൂലം ഇതുവഴി മൂക്കുപൊത്താതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്. മഴ ആരംഭിച്ചതോടെ മാലിന്യങ്ങൾ അഴുകി തുടങ്ങിയിട്ടുണ്ട്. കോർപറേഷൻ പരിധിയിലായതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.