ദേശീയപാത 66; ആറുവരിപ്പാതക്ക് മുകളിൽ എട്ടിടത്ത് നടപ്പാലം
text_fieldsകൊല്ലം: ദേശീയപാത 66ൽ ആറുവരിപ്പാതക്ക് മുകളിലൂടെ നടപ്പാലം നിർമിക്കുന്നതിന് സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങി. കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് എട്ടിടങ്ങളിലാണ് നടപ്പാലം നിർമിക്കുക.
എൻ.എച്ച്.എ.ഐയുടെയും നിർമാണ കമ്പനിയുടെയും ഉദ്യോഗസ്ഥ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തി ഏറ്റെടുക്കേണ്ട സ്ഥലം നിർണയിച്ചു. സർവീസ് റോഡുകളെ ബന്ധിച്ചാണ് ഫുട്ഓവർ ബ്രിഡ്ജ് നിർമാണം. ഇരുവശത്തെ സർവീസ് റോഡും കഴിഞ്ഞുള്ള ഭാഗത്ത് യാത്രക്കാർക്ക് ഇറങ്ങാൻ പറ്റുന്ന രീതിയിലാണ് നടപ്പാലത്തിന്റെ രൂപകൽപന. ഇരു ഭാഗത്തായി മൂന്ന് സെന്റ് സ്ഥലം വീതമാണ് ഏറ്റെടുക്കുക.
എട്ടിടങ്ങളിലായി ആകെ ഏറ്റെടുക്കുക 50 സ്ക്വയർ ഫീറ്റ് സ്ഥലമാണ്. മങ്ങാട് ബസ് ബേക്ക് സമീപം, കൊല്ലം ബൈപാസ് മുള്ളുവിള ശ്രീനാരായണ പബ്ലിക് സ്കൂളിന് സമീപം, ഉമയനല്ലൂർ ബസ് ബേയ്ക്കു സമീപം, ചാത്തന്നൂർ ജങ്ഷനിൽ ഭാരത് പെട്രോൾ പമ്പിന് സമീപം, കൊട്ടിയം സിതാര ജങ്ഷനിൽ കിംസ് ആശുപത്രിക്ക് എതിർവശം, ചാത്തന്നൂർ എസ്.ബി.ഐക്ക് സമീപം, ചാത്തന്നൂർ ശീമാട്ടി ജങ്ഷൻ, കല്ലുവാതുക്കൽ ബസ് ബേയ്ക്ക് സമീപം എന്നിവിടങ്ങളിലാണ് നടപ്പാലം നിർമിക്കുക.
ഉദ്യോഗസ്ഥസംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് കലക്ടർക്ക് കൈമാറും. തുടർന്നാവും നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുക. മികച്ച വില നൽകി സ്ഥലം ഏറ്റെടുക്കാനാണ് ദേശീയപാത അതോറ്റിയുടെ തീരുമാനം. ദേശീയപാത നിർമാണം ഏറ്റെടുത്തിട്ടുള്ള ശിവാലയ കൺസ്ട്രക്ഷന് കമ്പനിയാണ് നടപ്പാലം നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

