സംഗീതം കേട്ടുറങ്ങാം... നന്ദികേശന്മാർ സംതൃപ്തരാണ്
text_fieldsഓച്ചിറ പടനിലത്തെ നന്ദികേശാലയം
ഓച്ചിറ: കറങ്ങി നടന്ന് ആളുകൾക്ക് പ്രശ്നമുണ്ടാക്കുന്നു എന്ന് ദുഷ്പേരില്ല, ഓച്ചിറയുടെ പ്രധാന അടയാളങ്ങളിലൊന്നായ കാളക്കൂറ്റൻമാർ ആർക്കും ശല്യമില്ലാതെ സുഖമായി കഴിയുകയാണ്. സൗകര്യങ്ങളെല്ലാം ചേർത്തൊരുക്കിയ നന്ദികേശാലയത്തിൽ അവർ സസുഖം ചെലവഴിക്കുമ്പോൾ ഓച്ചിറയുടെ വിശ്വാസചരിത്രത്തിനും അത് പുതുഏട്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ മുഖമാണ് നന്ദികേശന്മാർ എന്ന് അറിയപ്പെടുന്ന കാളക്കൂറ്റന്മാർ. പരബ്രഹ്മത്തിന്റെ വാഹനമാണ് നന്ദികേശന്മാർ എന്ന വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ കാളക്കൂറ്റൻമാർക്ക് പ്രത്യേക സ്ഥാനമാണുള്ളത്.
വിശ്വാസത്തിന്റെ ഭാഗമായി നേർച്ചയായി ഭക്തർ നിരവധി കാളകളെയാണ് ക്ഷേത്രത്തിൽ എത്തിക്കുന്നത്. മുമ്പ് ഈ നന്ദികേശന്മാരെ പടനിലത്ത് നിർബാധം തുറന്നുവിട്ടിരുന്നു. ഓച്ചിറയിലും പരിസരത്തും മേഞ്ഞുനടക്കാറുള്ള ഇവർ സൂര്യൻ അസ്തമിച്ചാൽ പടനിലത്തെത്തും.
അലഞ്ഞുനടക്കുന്ന ഇവർ നാട്ടുകാർക്കും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി പരാതികളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ നന്ദികേശന്മാർക്ക് മികവുറ്റ സംരക്ഷണമാണ് പടനിലത്തിന്റെ മണ്ണിൽ നൽകിപ്പോരുന്നത്. ക്ഷേത്രവിശ്വാസത്തിന്റെ ഭാഗമായ നന്ദികേശന്മാരെ സംരക്ഷിക്കാന്‍ ആധുനികസംവിധാനങ്ങളോടുകൂടിയ നന്ദികേശാലയം നിര്‍മിച്ചതാണ് വഴിത്തിരിവായത്.
47 നന്ദികേശന്മാരാണ് ഇവിടെ സ്നേഹപരിചരണം ഏറ്റുവാങ്ങി കഴിയുന്നത്. കാളക്കൂറ്റൻമാരെ പരിചരിക്കാൻ മാത്രം മൂന്നുപേര്‍ സദാസന്നദ്ധരായുണ്ട്.
ഫാന്‍, വെള്ളം എത്തിക്കാന്‍ യന്ത്രസംവിധാനം, റബര്‍ ഷീറ്റുകള്‍ വിരിച്ച പ്രതലം, സംഗീതം കേള്‍പ്പിക്കാന്‍ സംവിധാനം എന്നിങ്ങനെ എല്ലാ ആധുനിക ക്രമീകരണങ്ങളും നന്ദികേശാലയത്തിലുണ്ട്. ആഴ്ചയില്‍ ഒരുദിവസം മൃഗഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിച്ച് ആവശ്യമായ ചികിത്സ ഒരുക്കും.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക ഭക്ഷണവും ഇവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. എല്ലാദിവസവും കുളിപ്പിച്ചുവൃത്തിയാക്കിയശേഷമാണ് ഭക്ഷണവും മറ്റും നല്‍കുന്നത്. നന്ദികേശന്മാരെ സന്ദർശിക്കാൻ ദിവസവും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തർക്കും ഇത് സന്തോഷം നൽകുന്ന കാഴ്ചയാണ്.
ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിയിൽ രണ്ടുകരയിലെയും കരനാഥന്മാർ കര പറയാൻ എട്ടുകണ്ടത്തിൽ ഇറങ്ങുന്നത് നന്ദികേശന്മാരുടെ നേതൃത്വത്തിലാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടുതന്നെ ഒരുക്കിയ നന്ദികേശാലയം മികച്ച പരിചരണമൊരുക്കി, പ്രശ്നങ്ങളില്ലാതെ നാടിനൊന്നാകെ കാവൽതീർക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.