ട്രെയിനിൽ അനധികൃത പണം കടത്തിയ രണ്ടുപേർ പിടിയിൽ; കൈവശമുണ്ടായിരുന്നത് 34.62 ലക്ഷം രൂപ; പുനലൂരിൽ രണ്ടുമാസത്തിനിടെ പിടികൂടിയത് രണ്ടുകോടിയോളം രൂപ
text_fieldsരേഖകൾ ഇല്ലാതെ കടത്തിയ പണവുമായി പുനലൂരിൽ പിടിയിലായവർ
പുനലൂർ: തമിഴ്നാട്ടിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 34,62,850 രൂപയുമായി രണ്ടുപേർ പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് കടയനല്ലൂർ സ്വദേശി അബ്ദുൾ അജീസ് (46), കൊല്ലത്ത് സ്ഥിര താമസമാക്കിയ വിരുദനഗർ സ്വദേശി ബാലാജി (46) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ പുനലൂരിൽ എത്തിയ ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ് ട്രെയിനിലാണ് പണവുമായി ഇരുവരും പുനലൂരിൽ എത്തിയത്. കടത്തിയ പണത്തിന് ഉറവിടമോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ രണ്ടുമാസത്തിനിടെ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഏകദേശം രണ്ടുകോടിയോളം രൂപ പുനലൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതരസംസഥാനത്തുനിന്ന് ട്രെയിൻ മാർഗം വൻതോതിൽ ലഹരിവസ്തുക്കളും കുഴൽപണവും എത്തുന്നതുന്നതും മധ്യവേനലവധി ആയതിനാൽ ട്രെയിനിൽ തിരക്ക് അനുഭവപ്പെടുന്നതും കണക്കിലെടുത്ത് ട്രെയിനുകളിലും പ്ലാറ്റ്ഫോമു കളിലും പൊലീസ് പരിശോധന നടത്തിവരുകയാണ്. പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ, എസ്.ഐ എം.എസ്. ശ്രീകുമാർ, സി.പി.ഒമാരായ അരുൺ മോഹൻ, മനു, സവിൻ കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എ.എസ്.ഐ തില്ലൈ നടരാജൻ, വൃന്ദ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.