ശാസ്താംകോട്ട ഫോളിഡോർ ദുരന്തത്തിന് 67 ആണ്ട്
text_fieldsശാസ്താംകോട്ട: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ശാസ്താംകോട്ട ഫോളിഡോർ ദുരന്തം നടന്ന് 67 വർഷം പിന്നിടുന്നു. ശാസ്താംകോട്ട തടാകതീരത്ത് 1958 ഏപ്രിൽ 29-നാണ് ദുരന്തമുണ്ടായത്. 64 പേരാണ് അന്ന് ഭക്ഷ്യദുരന്തത്തിന് ഇരയായത്. പാരാമിലിട്ടറി ഫോഴ്സിന് പരിശീലനം നൽകുന്ന ഇന്ത്യയുടെ പ്രതിരോധവിഭാഗമായ ലോക് സഹായ് സേനയുടെ ശാസ്താം കോട്ടയിലെ ക്യാമ്പിലായിരുന്നു സംഭവം.
യുവാക്കളെ പാരാമിലിട്ടറി ഫോഴ്സിലേക്ക് റിക്രൂട്ട് ചെയ്യാനും പരിശിലിപ്പിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ക്യാമ്പ്. കമാൻഡർ രാജമാണിക്യത്തിന്റെ കീഴിൽ മൂന്ന് ബറ്റാലിയനുകൾ. ഇപ്പോഴത്തെ സർക്കാർ ഹയർ സെക്കൻഡറി പ്രവർത്തിക്കുന്നിടത്തായിരുന്നു ക്യാമ്പ്.
ഏപ്രിൽ 29-ന് പ്രഭാതപരിശീലനത്തിന് ശേഷം ഭക്ഷണം കഴിച്ച സൈനികർ ഉൾപ്പെടെയുള്ളവർ മയങ്ങിവീഴുകയായിരുന്നു. ചിലർ ആഹാരം കഴിച്ചു തുടങ്ങിയപ്പോൾ രുചി വ്യത്യാസം തോന്നി വിവരം പറഞ്ഞങ്കിലും ആഹാരം പാഴാക്കരുതെന്ന കമാണ്ടറുടെ നിർദ്ദേശപ്രകാരം എല്ലാവരും ആഹാരം കഴിക്കുകയായിരുന്നു.
ചിലർ ദൂരേക്ക് വലിച്ചെറിഞ്ഞ ഭക്ഷണം കഴിച്ച ശാസ്താം കോട്ട ക്ഷേത്രത്തിലെ കുരങ്ങുകളും പട്ടികളും കാക്കകളും മറ്റു പക്ഷികളും വീഴാൻ തുടങ്ങി. ഭക്ഷണം കഴിച്ചവരും രക്തം ചർദ്ദിച്ചു കുഴഞ്ഞു വീണു. സേനയിലെ 41 ട്രെയിനികളും രണ്ട് പട്ടാള ഓഫീസർമാരും ക്യാമ്പിലെ മൂന്നു സഹായികളും നാട്ടിലെ 18 കുട്ടികളുമാണ് മരിച്ചത്. പ്രഭാതഭക്ഷണത്തിന് വിളമ്പിയ പൂരിയായിരുന്നു വില്ലൻ.
പലരും വിലക്കിയിട്ടും ‘‘എന്റെ കുട്ടികളോടൊപ്പം ഞാനും പോകുന്നു’’ എന്ന് പറഞ്ഞ്കമാൻഡറും ഇതേ ഭക്ഷണം കഴിച്ച് മരിക്കുകയായിരുന്നു.അന്ന് ശാസ്താംകോട്ടയിൽ ആശുപത്രി ഇല്ല. കിട്ടിയ വാഹനങ്ങളിൽ കുറെ പേരെ കൊല്ലത്ത് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ കിട്ടിയ അപൂർവം ചിലർ രക്ഷപ്പെട്ടു. അങ്ങനെ രക്ഷപെട്ട ചിലർ ഇന്നും ജീവിച്ചിരിപ്പുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഇം.എം.എസ്. അന്ന് സ്ഥലത്തെത്തി ക്യാമ്പ് ചെയ്ത് മേൽനോട്ടം വഹിച്ചാണ് നടപടികൾ സ്വീകരിച്ചത്.
ഓർഗാനോ ഫോസ്ഫറസ് ഇനത്തിലുള്ള പാരത്തിയോൺ എന്ന കീടനാശിനിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ട് ത്തിൽ കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചു എന്നതും അന്വേഷിച്ചു. മുംബൈയിൽ നിന്നു കപ്പലിൽ കൊണ്ടുവന്ന ആട്ടയാണ് പൂരിയുണ്ടാക്കാൻ ഉപയോഗിച്ചത്.
കപ്പലിൽ സൂക്ഷിച്ച ഫോളിഡോൾ എന്ന കീടനാശിനിയുടെ കാനുകൾ ചോർന്നൊലിച്ച് താഴെ സൂക്ഷിച്ച ആട്ടയിലും സൂജിയിലും പഞ്ചസാരയിലുമെല്ലാം കലരുകയായിരുന്നു. ഇത് ഉപയോഗിച്ച് പൂരിയും മറ്റും നിർമ്മിച്ചത് കഴിച്ചാണ് ദുരന്തം ഉണ്ടായത്.
ആട്ടയും സൂജിയും പഞ്ചസാരയും എത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ സംഭവമുണ്ടായി. 400 പേർക്ക് വിഷബാധയുണ്ടായി. കൊരട്ടിക്കര, മുരുക്കുംപുഴ, വടക്കേക്കര, കരമന എന്നിവിടങ്ങളിലായിരുന്നു സമാന വിഷബാധകൾ അന്നു റിപ്പോർട്ട് ചെയ്തത്.
10 പേർ കരമനയിലും മരണപ്പെട്ടു. ഈ ദുരന്തമാണ് പിന്നീട് ശാസ്താംകോട്ടയിൽ ആശുപത്രി വരാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഫോളിഡോർ ദുരന്തത്തെ അടിസ്ഥാനമാക്കി ധാരാളം കവിതകൾ പിറക്കുകയും അത് പലരും പാടി നടന്നിരുന്നതായും പഴമക്കാർ പറയുന്നു. വലിയ ഒരു ദുരന്തമായിട്ടും അതിന്റെ ഒരു സ്മാരകമോ അനുസ്മരണ പരിപാടികളോ ശാസ്താംകോട്ടയിൽ നടക്കുന്നില്ല എന്നതാണ് കൗതുകകരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.