കാട്ടുപോത്ത് ആക്രമണം: കുടുംബത്തിന് ധനസഹായം കൈമാറി
text_fieldsകാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രോഷം പ്രകടിപ്പിക്കുന്ന നാട്ടുകാർ
കുളത്തൂപ്പുഴ: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ വയോധികന്‍റെ കുടുംബത്തിന് ധനസഹായവും ജോലിയും വാഗ്ദാനം ചെയ്തു വനം വകുപ്പ്. കുളത്തൂപ്പുഴയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച കുളത്തൂപ്പുഴ അയ്യന്‍പിളള വളവ് കായിക്കര കുന്നുപുറത്ത് ബീമാ മന്‍സിലില്‍ കെ.എം. ബഷീറിന്‍റെ കുടുംബത്തിനാണ് വനം വകുപ്പ് ധനസഹായവും, ജോലിയും പ്രഖ്യാപിച്ചത്. അടിയന്തിര സഹായമായി ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സി. അജയപ്രസാദ് എം.എൽ.എ വീട്ടിലെത്തി ബഷീറിന്‍റെ ഭാര്യ സഫിയ ബീവിക്ക് കൈമാറി.
കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ.എം. ബഷീറിന്‍റെ ഭാര്യ സഫിയ ബീവിക്ക് സി. അജയപ്രസാദ് എം.എല്‍.എയും വനം ചീഫ് കണ്‍സര്‍വേറ്റര്‍ കമലഹാറും ചേര്‍ന്ന് ധനസഹായത്തിന്‍റെ ആദ്യഗഡു ചെക്ക് കൈമാറുന്നു
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കുത്തേറ്റ ബഷീറിന്‍റെ ദാരുണാന്ത്യത്തില്‍ പ്രതിഷേധമുയർത്തി നാട്ടുകാര്‍ രംഗത്ത് വരികയും വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് അന്തർസംസ്ഥാന പാത ഉപരോധിച്ചതും സംഘര്‍ഷത്തിനിടയാക്കിയിരുന്നു. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കില്‍ മാത്രമെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കൂ എന്നറിയിച്ച് നാട്ടുകാര്‍ നിലയുറപ്പിക്കുകയായിരുന്നു. വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ കമലഹാറിന്‍റെ നേതൃത്വത്തിലെത്തിയ സംഘം എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ധനസഹായം പ്രഖ്യാപിക്കുകയുമായിരുന്നു. കുടുംബത്തില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് വനം വകുപ്പില്‍ താൽകാലിക ജോലിയും ഉറപ്പ് നല്‍കി.
സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, എസ്. ജയമോഹൻ, ഡി. വിശ്വസേനൻ, എസ്. സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. സൈനബ ബീവി, വൈസ് പ്രസിഡന്‍റ് സാബു എബ്രഹാം, ജില്ല പഞ്ചായത്തംഗം റീന ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.എൽ. ടോം, എസ്. ഗോപകുമാർ, എം. സൈഫുദീൻ, മനോജ് ജി. നായർ, അജിമോൻ, വനംവകുപ്പ് പുനലൂർ ഡി.എഫ്.ഒ ഷാജികുമാർ, അഞ്ചൽ റെയിഞ്ച് ഓഫിസർ എസ്. ദിവ്യ എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

