മീനച്ചിലാറ്റിൽ അനധികൃത മണൽവാരൽ രൂക്ഷം
text_fieldsഇളപ്പുങ്കൽ ചങ്ങാടക്കടവിൽ ലോഡ് കയറ്റാൻ റോഡരികിൽ വാരിയിട്ട മണൽ
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ അനധികൃത മണൽവാരൽ രൂക്ഷമെന്ന് പരാതി. മീനച്ചിലാറിന്റെ ഇളപ്പുങ്കൽ ചങ്ങാടക്കടവ്, രണ്ടാറ്റ് മുക്ക്, കാരയ്ക്കാട് ഭാഗങ്ങളിലാണ് മണൽവാരൽ രൂക്ഷമായിരിക്കുന്നത്. രാത്രി ആരംഭിക്കുന്ന മണൽവാരൽ പുലർച്ചെ അഞ്ചിനാണ് അവസാനിക്കുന്നത്. ഈ സമയത്ത് ഇവിടങ്ങളിൽനിന്ന് നിരവധി ലോഡുകൾ കയറിപ്പോകും. കൂടാതെ പകൽ ലോറിയിലേക്ക് നേരിട്ട് മണൽവാരി കടത്തുകയും ചെയ്യുന്നുണ്ട്.
അനധികൃത മണൽവാരൽ മൂലം മീനച്ചിലാറ്റിൽ വേനൽക്കാലങ്ങളിൽ ജലദൗർലഭ്യം ഉണ്ടാവുന്നുണ്ട്. രണ്ട് പ്രളയങ്ങൾക്ക് ശേഷം വ്യാപകമായ തോതിൽ മീനച്ചിലാറ്റിൽ മണൽ അടിഞ്ഞത് മണൽ മാഫിയകൾക്ക് സൗകര്യമായി. മീനച്ചിലാറ്റിൽനിന്നും ലോഡ് കണക്കിന് മണലുകൾ ദിവസവും കയറ്റിപ്പോകുന്നുണ്ട്. മണലൂറ്റ് ശക്തമായതോടെ വലിയ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ഒരു ലോഡ് മണലിന് നിലവിൽ 15,000 രൂപക്ക് മുകളിലാണ് വില.
അതേസമയം, മണൽ മാഫിയകൾ തമ്മിൽ മണൽ വാരലിന്റെ പേരിൽ സംഘർഷവും പതിവായിട്ടുണ്ട്. വ്യാപകമായ മണലൂറ്റ് തടയാൻ തലപ്പലം പഞ്ചായത്ത് അധികൃതരോ, റവന്യൂ, പൊലീസ് അധികാരികളോ ശ്രമിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് പൊലീസിനെയും റവന്യൂ വിഭാഗത്തെയും വിവരമറിയിച്ചാലും നടപടികൾ സ്വീകരിക്കുന്നില്ലന്നും നാട്ടുകാർ പറയുന്നു. മണൽ വാരലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോൾ വല്ലപ്പോഴും പരിശോധന നടത്തി പോകുമെങ്കിലും നടപടി എടുക്കാൻ പൊലീസും തയാറാവുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.