പരാതി നൽകാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ചെന്ന് പരാതി
text_fieldsമർദനമേറ്റ അഭിജിത്ത് ദിലീപ്
തലയോലപറമ്പ്: പരാതി നൽകാനെത്തിയ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അഭിജിത്ത് ദിലീപിനെ പൊലീസ് മർദിച്ചതായി പരാതി. അഭിജിത്തിനെ പൊലീസ് തലയോലപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദേശിച്ചു. തുടർന്ന് ആംബുലൻസിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബുവിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ തലയോലപറമ്പ് - വൈക്കം റോഡ് ഉപരോധിച്ചു. അഭിജിത്തിന്‍റെ വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരനോടൊപ്പം എത്തിയപ്പോഴാണ് മർദനമുണ്ടായതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സിയാദ് ബഷീർ, സുബിൻ മാത്യു, സീതു ശശിധരൻ, പി.കെ. ജയപ്രകാശ്, ശശിധരൻ വാളവേലി എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധം നടന്നത്.
അതേസമയം, യുവാവിനെ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തലയോലപറമ്പ് പൊലീസ് പറഞ്ഞു. കരിപ്പാടം സ്വദേശിയായ അഭിജിത്ത് ദിലീപിന്‍റെ കാർ ഏതാനും ദിവസം മുമ്പ് വാടകക്ക് എടുത്ത ഏനാദി സ്വദേശി നിതീഷ് കാർ ഇടവട്ടം സ്വദേശിക്ക് പണയപ്പെടുത്തി പണം വാങ്ങി കടന്നു കളഞ്ഞു. ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിന്‍റെ ലൊക്കേഷൻ മനസ്സിലാക്കി അഭിജിത്തും സുഹൃത്തുക്കളും കാർ കൊണ്ടുപോകാൻ ശ്രമിച്ചു. ഗൃഹനാഥൻ ഇല്ലാതിരുന്നതിനാൽ ഭാര്യയും വിദ്യാർഥിനിയായ മകളും സമ്മതിച്ചില്ല. ഇതോടെ യുവാക്കൾ പ്രകോപിതരായി ബഹളമുണ്ടാക്കി. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിച്ച് സംസാരിക്കുക മാത്രമാണുണ്ടായത് -പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

