മുഖം മിനുക്കിയിട്ടും മാറാതെ വൈക്കം ബോട്ട് ജെട്ടി; വൈക്കം-തവണക്കടവിൽ സർവിസ് നടത്തുന്നത് പഴയ തടിബോട്ട്
text_fieldsവൈക്കം ബോട്ട് ജെട്ടിയിൽ സർവിസ് നടത്തുന്ന പഴക്കംചെന്ന യാത്രാബോട്ട്
വൈക്കം: ഇന്ത്യയിൽ ആദ്യമായി സൗരോർജ ബോട്ടുകൾ ഓടിയ വൈക്കം ബോട്ട് ജെട്ടിയിൽ ഇന്നും തടിബോട്ടുകൾ യാത്ര തുടരുന്നു. ഒരു ഭാഗ്യപരീക്ഷണ യാത്രയാണ് വൈക്കം-തവണക്കടവ് ബോട്ട് യാത്ര. കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയിൽ പഴകിയ ബോട്ടുകൾ സർവിസ് നടത്തുമ്പോൾ യാത്രക്കാർ ഭീതിയിലാണ്. കായലിൽ കാറ്റും കോളും കണ്ടാൽ അന്ന് വൈക്കത്ത് ബോട്ട് സർവിസ് നടക്കില്ല. ചേർത്തല, പൂച്ചാക്കൽ, പാണാവള്ളി, തവണക്കടവ്, പള്ളിപ്പുറം ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വൈക്കം ബോട്ട് ജെട്ടിയിലിറങ്ങി ജോലികൾക്കായി ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്.
ഓടിപ്പഴകിയ തടിബോട്ടുകളാണ് വൈക്കം ബോട്ട് ജെട്ടിയിലേക്ക് കിട്ടുന്നത്. ഇവിടേക്ക് അനുവദിക്കുന്ന സ്റ്റീൽബോട്ടുകൾ ആരുമറിയാതെ മറ്റ് ജെട്ടികളിലേക്കും മാറ്റുകയാണ്. ബോട്ടുകൾ കേടാവുന്നതും പതിവാണ്. അറ്റകുറ്റപ്പണികൾക്ക് ബോട്ടുകൾ ഇവിടെ നിന്നും ആലപ്പുഴ യാർഡിലേക്കാണ് കൊണ്ടുപോകുന്നത്. യാത്രാതിരക്കിനെ തുടർന്ന് അനുവദനീയമായതിൽ കൂടുതൽ യാത്രക്കാർ ചില ദിവസങ്ങളിൽ വൈക്കം-തവണക്കടവ് ബോട്ടിൽ യാത്ര ചെയ്യാറുണ്ട്. അമിതഭാരവുമായി ബോട്ട് സർവിസ് നടത്തുന്നത് അധികൃതർ കണ്ടഭാവം നടിക്കാറില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പുത്തൻബോട്ടുകൾക്കായി ജീവനക്കാർ നിരവധിതവണ ആവശ്യമുന്നയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇടക്കാലത്ത് സ്റ്റീൽ ബോട്ട് അനുവദിച്ചെങ്കിലും അത് കേടായതോടെ പിൻവലിച്ചു. ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതൽ ലാഭകരമായ ഒന്നാണ് ഇവിടുത്തെ സർവിസ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ ജെട്ടി അസൗകര്യങ്ങളുടെ നടുവിലാണ്. ഈ ജെട്ടിയിൽനിന്ന് കണ്ടംചെയ്ത എസ്.ഡബ്ല്യു 90 ബോട്ട് വീണ്ടും ഇവിടെ സർവിസ് തുടരുകയാണ്.
എറണാകുളം-വൈക്കം സർവിസ് നടത്തിയിരുന്ന സോളാർബോട്ട് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയി വർഷം ഒന്നുകഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ല. പ്രതിമാസം ഏഴ് ലക്ഷം രൂപയോളം വരുമാനമുള്ള വൈക്കം ബോട്ട് ജെട്ടിയോട് അധികൃതരുടെ അവജ്ഞ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.