‘രക്തബന്ധത്തിൽ’ മാതൃകയായി ശ്രീവിദ്യ
text_fieldsശ്രീവിദ്യ
വാഴൂർ: ഒരുജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ കാര്യമാണ് രക്തദാനം; ഒമ്പത് വർഷത്തിനിടെ 21 തവണ രക്തദാനം ചെയ്ത് പലർക്കും ജീവൻ നൽകിയിരിക്കുകയാണ് 39 കാരിയായ കെ.എസ്. ശ്രീവിദ്യ. രക്തം നൽകുകയെന്ന് കേട്ടാൽ പൊതുവിൽ പിന്നാക്കം പോകുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്നതാണ് ഇവരുടെ ജീവിതം. രക്തം അമൂല്യമാണ്, പകരമായി ഒന്നും വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടുമില്ല. അതിനാൽ ഒരു രോഗിക്ക് രക്തം ആവശ്യമായി വന്നാൽ മറ്റൊരാളുടെ രക്തം മാത്രമേ ഉപയോഗിക്കാനാകൂ. അക്കാര്യം ഉൾക്കൊണ്ടാണ് രക്തദാനം നടത്തുന്നതെന്ന് അവർ ‘മാധ്യമ’ ത്തോട് പറഞ്ഞു.
രക്തദാനം എന്ന് കേട്ടാൽ വനിതകൾക്ക് പൊതുവിൽ ഭയമാണ്. അത് മാറണമെന്നും സ്വമേധയാ രക്തം നൽകാൻ എല്ലാവരും തയാറാകണമെന്നുമെന്നും അവർ കൂട്ടിച്ചേർത്തു. വാഴൂർ പതിനേഴാംമൈൽ മറ്റത്തിൽ വീട്ടിൽ അഭിലാഷിന്റെ ഭാര്യയായ ശ്രീവിദ്യ ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി രക്തം കൊടുത്തത്.
പൊതുവിൽ ലഭ്യത കുറഞ്ഞ എ നെഗറ്റിവ് രക്തഗ്രൂപ്പാണ് ശ്രീവിദ്യയുടേത്. ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അഭിലാഷിന്റേത് ഒ നെഗറ്റിവുമാണ് . ഈ ഗ്രൂപ്പും കിട്ടാൻ ബുദ്ധിമുട്ടാണ്. ഇദ്ദേഹം അഞ്ചുതവണ പലർക്കായി രക്തം നൽകിയിട്ടുണ്ട്. ആദ്യ രക്തദാനത്തിന് ശേഷം കാഞ്ഞിരപ്പള്ളി സ്വദേശി നജീബ് കോഓഡിനേറ്ററായ ‘പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി’ എന്ന രക്തദാന സംഘടനയിൽ അംഗമായി.
മൂന്ന് വർഷം മുമ്പ് കോട്ടയത്തെ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവർക്ക് രക്തം നൽകിയിരുന്നു. അതിലുള്ള നന്ദിസൂചകമായി ആ ഉദ്യോഗസ്ഥ ഇപ്പോഴും സ്ഥിരമായി ഫോണിൽ വിളിക്കാറുണ്ട്. അത് മറക്കാനാകാത്ത വിലമതിക്കുന്ന ‘രക്ത ബന്ധത്തിന്റെ’ ഏറ്റവും വലിയ സന്തോഷം നൽകുന്ന ഓർമയാണെന്നും ശ്രീവിദ്യ പറഞ്ഞു. വനിതകൾ ഈ ജീവൻ രക്ഷാ രംഗത്തേക്ക് കൂടുതലായി കടന്നു വരണമെന്നും അവർ പറഞ്ഞു. ബി കോം വിദ്യാർഥിയായ അനന്തു അഭിലാഷും പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്ന അനന്യ അഭിലാഷുമാണ് ഇവരുടെ മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.