കർഷകർക്ക് കണ്ണുനീർ തന്നെ; കുറ്റ്യാട്ട് വയലിൽ നെല്ല് കൊയ്യാനാകാതെ കൃഷി കൂട്ടായ്മ
text_fieldsകുറ്റ്യാട്ട് വയലിൽ കൃഷി ചെയ്ത നെല്ല് വിളവെടുക്കാത്ത നിലയിൽ
കുന്ദമംഗലം: കുറ്റ്യാട്ട് വയലിൽ കൃഷി ചെയ്ത നെല്ല് ഇത്തവണയും കർഷകർക്ക് സമ്മാനിച്ചത് കണ്ണീർ. മികച്ച വിളവുണ്ടായിട്ടും സമയ ബന്ധിതമായി കൊയ്തെടുക്കാൻ സംവിധാനമില്ലാത്തതും തുടർച്ചയായി പെയ്ത വേനൽ മഴയുമാണ് വിനയായത്. ചെറൂപ്പയിലെ സ്പന്ദനം കർഷക ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുറ്റ്യാട്ട് വയലിൽ അഞ്ചര ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയത്. സ്പന്ദനം കർഷക ക്ഷേമ സമിതി ചെലവ് വഹിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം ഇവിടേക്ക് കൊയ്ത്തു യന്ത്രമെത്തിക്കാൻ തടസ്സമായ വൈദ്യുതി തൂൺ മാറ്റി സ്ഥാപിച്ചത്. വൈദ്യുതി തൂൺ മാറ്റുന്നതിനും കൊയ്ത്ത് യന്ത്രമെത്തിക്കുന്നതിനുമായി 40,000ഓളം രൂപയാണ് ചെലവായത്.
തൊഴിലാളികളെ വെച്ച് നെല്ല് കൊയ്യുന്നത് കൃഷി നഷ്ടത്തിലാക്കുമെന്നതിനാൽ കൊയ്ത്തു യന്ത്രം ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ഇതിനായി പണം മുടക്കിയതും കൃഷിയിറക്കിയതും.
കൃഷിഭവന്റെ മാർഗ നിർദേശങ്ങളും സഹായങ്ങളും കൃഷിക്കുണ്ടായിരുന്നുവെങ്കിലും കുന്ദമംഗലം ബ്ലോക്കിലോ സമീപ പ്രദേശങ്ങളിലോ കൊയ്ത്തു യന്ത്രമില്ലാത്തതിനാൽ സമയത്തിന് കൊയ്ത്ത് അസാധ്യമായി. കനത്ത വേനൽ മഴ പെയ്തതോടെ പാടത്തേക്ക് കൊയ്ത്തു യന്ത്രമെത്തിക്കാനും വെല്ലുവിളിയായി. കുന്ദംകുളത്തു നിന്ന് കൊയ്ത്തു യന്ത്രം എത്തിച്ചെങ്കിലും പാടത്തേക്കിറക്കാൻ കഴിയാത്തതിനാൽ മടക്കിക്കൊണ്ടുപോവേണ്ടി വന്നു. വരും ദിവസങ്ങളിലും മഴ തുടർന്നാൽ പാകമായ നെല്ല് മുഴുവൻ നശിക്കുന്ന അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ വർഷം ഏഴ് ഏക്കറോളമുണ്ടായിരുന്ന കൃഷിയിലെ നഷ്ടം ഇത്തവണ നികത്താമെന്ന് കരുതിയിരിക്കെയാണ് നിനച്ചിരിക്കാതെ ഇരുട്ടടി നേരിട്ടത്. തദ്ദേശീയ കർഷക തൊഴിലാളികളേയോ അതിഥി തൊഴിലാളികളേയോ കൊയ്ത്തിന് കിട്ടാത്ത സാഹചര്യത്തിൽ കൊയ്ത്തു യന്ത്രം സമയ ബന്ധിതമായി ലഭ്യമാക്കാൻ സംവിധാനമില്ലെങ്കിൽ വരും വർഷങ്ങളിൽ കൃഷി ചെയ്യില്ലെന്ന് സംഘം സെക്രട്ടറി കെ. അശോകൻ പറഞ്ഞു. അടുത്ത തവണ കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യം അധികൃതർ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

