അടിയന്തരാവസ്ഥയുടെ നിശ്ശബ്ദ സന്ദേശമായി കക്കയത്തെ രാജൻ പ്രതിമയും ഉരക്കുഴി വെള്ളച്ചാട്ടവും
text_fieldsബാലുശ്ശേരി: അടിയന്തരാവസ്ഥയിൽ നടന്ന നിഷ്ഠുരമായ പൊലീസ് അതിക്രമത്തിന്റെ നിശ്ശബ്ദ സന്ദേശമായി കക്കയത്തെ രാജൻ പ്രതിമയും ഉരക്കുഴി വെള്ളച്ചാട്ടവും. കക്കയം പൊലീസ് ക്യാമ്പിൽ കൊടുംപീഡനങ്ങളാൽ കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർഥി പി. രാജന്റെ സ്മരണക്കായി 1999ലാണ് ഡാംസൈറ്റ് റോഡരികിൽ സി.പി.ഐ-എം.എൽ നേതൃത്വത്തിൽ രാജന്റെ അർധകായ പ്രതിമ സ്ഥാപിച്ചത്.
ഒട്ടേറെ പ്രതിഷേധ സമരങ്ങൾക്കു ശേഷമായിരുന്നു പ്രതിമ സ്ഥാപിക്കാനുള്ള അനുവാദം ലഭിച്ചത്. 1992ൽ രാജന്റെ സ്മരണ നിലനിർത്താനായി കക്കയം അങ്ങാടിയിൽ റോഡരികിൽ കേരള വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപമായിരുന്നു ആദ്യം സ്ഥാപിച്ചത്. എന്നാലിത് പൊലീസ് തച്ചുതകർക്കുകയും സ്തൂപം സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത എം.വി കുഞ്ഞിരാമൻ, മഠത്തിൽ ശശിധരൻ, അശോകൻ കായണ്ണ, ബാലൻ ചക്കിട്ടപാറ എന്നിവരെ കൂരാച്ചുണ്ട് പൊലീസ് അറസ്റ്റുചെയ്യുകയുമുണ്ടായി. സ്തൂപം തകർത്ത പൊലീസ് നടപടിക്കെതിരെ കക്കയത്തും പേരാമ്പ്രയിലും സി.പി.എം-എം.എൽ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളും സ്റ്റേഷൻ മാർച്ചും നടക്കുകയുണ്ടായി. തുടർന്ന്1999ൽ നായനാർ മുഖ്യമന്ത്രിയായ കാലത്താണ് പ്രതിമ സ്ഥാപിക്കാൻ അനുവാദം കിട്ടിയത്.
പ്രവർത്തകർ ഇപ്പോഴും പ്രതിമക്കു മുന്നിൽ സ്മരണ പുതുക്കിവരുന്നുണ്ട്. 1976 ഫെബ്രുവരി 28ന് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു കക്കയത്തെ പൊലീസ് ക്യാമ്പ്. കായണ്ണ സ്റ്റേഷൻ ആക്രമിച്ച് സ്റ്റേഷനിൽനിന്ന് തോക്ക് കവർന്നെടുത്തത് നക്സലൈറ്റ് പ്രവർത്തകരാണെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചാത്തമംഗലം ആർ.ഇ.സിയിലെ വിദ്യാർഥിയായിരുന്ന രാജനെ 1976 ഫെബ്രുവരി 29ന് അറസ്റ്റ് ചെയ്തു കക്കയം ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്.
പൊലീസിന്റെ ക്രൂരമായ മർദന മുറകളാൽ രാജൻ കൊല്ലപ്പെട്ടതായാണ് പറയപ്പെടുന്നത്. മൃതദേഹം വളരെ രഹസ്യമായി കക്കയം ഡാം സൈറ്റിനടുത്ത ഉരക്കുഴി വെള്ളച്ചാട്ടത്തിനടുത്തെത്തിച്ച് പഞ്ചസാര ഉപയോഗിച്ച് കത്തിച്ച് ചാമ്പലാക്കുകയും അവശിഷ്ടം ഉരക്കുഴിയിലേക്കു തള്ളുകയും ചെയ്തായി കരുതപ്പെടുന്നു. രാജന്റെ പ്രതിമയും ഉരക്കുഴി വെള്ളച്ചാട്ടവും കക്കയത്തെത്തുന്ന സഞ്ചാരികളുടെ മനസ്സിലേക്ക് ഇപ്പോഴും അല്പം തീപ്പൊരിയെങ്കിലും പകരാതിരിക്കില്ല. അടിയന്തരാവസ്ഥ കാലത്തെ രക്തസാക്ഷിയായ രാജന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ഈച്ചര വാര്യർ നടത്തിയ വേദനാജനകമായ നിയമ പോരാട്ട കഥയും കേരള രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.