വീട്ടമ്മ ഷോക്കേറ്റു മരിച്ച സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsജിൻസ്, നിധിൻ
കുറ്റ്യാടി: പശുക്കടവ് കോങ്ങോട് മലയിൽ ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി (43) വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പശുക്കടവ് ഔസേപ്പറമ്പിൽ ജിൻസ് സേവ്യർ (41), കോങ്ങോട് ഇഞ്ചിപ്പാറ അറക്കപ്പറമ്പിൽ നിധിൻ വർഗീസ് (31) എന്നിവരെയാണ് തൊട്ടിൽപാലം സി.ഐ പി.കെ.ജിതേഷ് കുമാർ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ചീരമറ്റം ലിനീഷ് എന്ന ദിലീപിനെ (40) ഈ മാസം നാലിന് അറസ്റ്റ് ചെയ്തിരുന്നു.
പശുവിനെ മേയ്ക്കാൻ പോയ ബോബി ഈ മാസം രണ്ടിനാണ്, വീട്ടിനടുത്ത കൊക്കോ തോട്ടത്തിൽ കാട്ടുപന്നിയെ പിടിക്കാനുള്ള വൈദ്യുതി കെണിയിൽനിന്ന് ഷോേക്കറ്റ് മരിച്ചത്. ലിനീഷിന്റെ സഹായികളാണ് ജിൻസ് സേവ്യറും നിഖിൽ വർഗീസുമെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിലായിരുന്ന ലിനീഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
തുടർന്നാണ് കൂട്ടുപ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. കാണാതായ ബോബിയെ തിരയാൻ പ്രതികളടക്കം രംഗത്തുണ്ടായിരുന്നതായും പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റാണെന്ന സൂചനയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വെൽഡിങ് ജോലിക്കാരനാണ് ജിൻസ് സേവ്യറെന്ന് നാട്ടുകാർ പറഞ്ഞു. തെങ്ങുകയറ്റം, പന്തൽ പണി എന്നിവയാണ് നിഖിൽ വർഗീസിന്റെ ജോലി. ഇരുവരെയും നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.