150 കുപ്പി വിദേശ മദ്യവുമായി നിലമ്പൂർ സ്വദേശി പിടിയിൽ
text_fieldsബിനോയ്
വടകര: മാഹിയിൽനിന്നു കടത്തുകയായിരുന്ന 150 കുപ്പി (75 ലിറ്റർ) വിദേശ മദ്യവുമായി നിലമ്പൂർ സ്വദേശി പിടിയിൽ. തിരുവാലി കൊടിയക്കുന്നേൽ ബിനോയിയാണ് (55) വടകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാത ലിങ്ക് റോഡ് ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എയ്സ് മിനി പിക് അപ് വാഹനത്തിൽ നാലു ചാക്കുകളിൽകെട്ടി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. ആക്രി സാധനങ്ങൾ മാഹിയിലെത്തിച്ച് തിരിച്ചു പോകവെയാണ് ഇയാൾ മദ്യം വാങ്ങി വണ്ടിയിൽ സൂക്ഷിച്ചത്. മദ്യം നിലമ്പൂരിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപന നടത്തുകയാണ് പതിവ്. മദ്യം കടത്തിയ മൂന്ന് അബ്കാരി കേസുകളിൽ പ്രതിയായ ബിനോയ് ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി.എം. ഷൈലേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. ജയരാജൻ, സി.പി.ഒ എ.കെ. രതീഷ്, സി.ഇ.ഒമാരായ എം.പി. വിനീത്, പി.വി. സന്ദീപ്, കെ.എം. അഖിൽ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.