വീട്ടിൽ പുരാവസ്തു ശേഖരം ഒരുക്കി അബ്ദുൽ ഗഫൂർ
text_fieldsഅബ്ദുൽ ഗഫൂർ തന്റെ വീട്ടിലെ പുരാവസ്തു ശേഖരവുമായി
കൽപകഞ്ചേരി: വീട്ടില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പഴകിയാല്‍ പലരും അത് വലിച്ചെറിയലാണ്. എന്നാല്‍ ഇവ നിധി പോലെ സൂക്ഷിച്ച് വലിയ ശേഖരമാക്കി മാറ്റിയിരിക്കുകയാണ് വളവന്നൂർ സ്വദേശി ചാത്തേരി അബ്ദുൽ ഗഫൂർ. പഴയ കാമറ, വാച്ചുകള്‍, അരഞ്ഞാണം, കോളാമ്പി, നാണയങ്ങള്‍, വിദേശ കറൻസികൾ, റേഡിയോ, ചിമ്മിനി വിളക്ക്, വിവിധതരം പാത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് അബ്ദുൽ ഗഫൂറിന്റെ ശേഖരത്തിലുള്ളത്. പുതു തലമുറക്ക് ഒട്ടും പരിജയമില്ലാത്ത ഈ അപൂർവ ശേഖരം അത്ഭുത കാഴ്ചയാണ്. ആദ്യം ഒരു കൗതുകത്തിന് തുടങ്ങിയ ശേഖരണമാണെങ്കിലും ഇന്ന് വീട്ടിലെ ഒരു മുറി തന്നെ ഇതിനായി മാറ്റിവെച്ചിരിക്കുകയാണ് അബ്ദുൽ ഗഫൂർ.
പലരും പുരാവസ്തു ശേഖരം കാണാനായി വീട്ടിലേക്ക് വരാറുണ്ട്. പുതു തലമുറയിലെ കുട്ടികൾക്ക് വേണ്ടി പ്രദർശനം സംഘടിപ്പിക്കാനാണ് ഗഫൂറിന് ഏറെ താൽപര്യം. ഏറെക്കാലം പ്രവാസിയായിരുന്ന അബ്ദുൽ ഗഫൂർ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ഒരു പുരാവസ്തു ശേഖരണത്തിലേക്ക് എത്തിയത്. വീട്ടുകാരുടെ പൂർണ പിന്തുണയും ലഭിച്ചു. എല്ലാവീട്ടിലും ഇത്തരം ശേഖരങ്ങള്‍ വേണമെന്നാണ് അബ്ദുൽ ഗഫൂറിന്റെ അഭിപ്രായം. ഭാര്യ ആബിദയും മക്കളായ റബീഹ്, റയ്യാൻ, റൈസ എന്നിവരുമടങ്ങുന്നതാണ് അബ്ദുൽ ഗഫൂറിന്റെ കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.