റെക്കോഡ് ഭൂരിപക്ഷത്തോടെ ബഷീർ 4.0
text_fieldsതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്ന നിയുക്ത എം.എൽ.എ പി.കെ. ബഷീർ
അരീക്കോട്: ഏറനാട് മണ്ഡലത്തിൽനിന്ന് ചരിത്ര ഭൂരിപക്ഷത്തോടെ പി.കെ. ബഷീർ തുടർച്ചയായി നാലാം തവണയും നിയമസഭയിലേക്ക്. എൽ.ഡി.എഫ് സ്ഥാനാർഥി സഫീറിനെ 41,289 വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലത്തിൽനിന്നുള്ള വിജയം. 2011ൽ കന്നി അങ്കത്തിൽ പി.കെ. ബഷീർ ഏറനാട്ടിൽ നിന്ന് 10,000ത്തിനു താഴെ വോട്ടിന് മാത്രമാണ് വിജയിച്ചത്. എന്നാൽ, പിന്നീട് നടന്ന ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ലീഡ് കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഒടുവിൽ നാലാം തവണയും ഏറനാട്ടിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിനാണ് നിയമസഭയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ 15 വർഷക്കാലം 916 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ ബഷീർ നടത്തിയത്. ഈ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും ചൂണ്ടിക്കാട്ടിയുമായിരുന്നു പ്രചാരണം. എന്നാൽ, എതിർ സ്ഥാനാർഥി സി.പി.ഐയുടെ യുവ നേതാവ് കിഴിശ്ശേരി സ്വദേശി അഡ്വ. സഫീർ എത്തിയപ്പോൾ എൽ.ഡി.എഫ് ക്യാമ്പിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഫലം വന്നപ്പോൾ വലിയ തിരിച്ചടിയാണ് എൽ.ഡി.എഫിന് സമ്മാനിച്ചത്.
മണ്ഡലത്തിൽ 168681 വോട്ട് പോൾ ചെയ്തപ്പോൾ ഇതിൽ 98,547 വോട്ടാണ് പി.കെ. ബഷീർ നേടിയത്. അതായത് 58.42 ശതമാനം വോട്ട്. എൽ.ഡി.എഫിന്റെ സഫീർ കീശേരി 57258 വോട്ടും എൻ.ഡി.എയുടെ അഡ്വ. എൻ. ശ്രീപ്രകാശ് 8728 വോട്ടും, എസ്.ഡി.പി.ഐ സ്ഥാനാർഥി ചെമ്മല യൂസഫലി 2530 വോട്ടും ബഹുജൻ സമാജി പാർട്ടി സ്ഥാനാർഥി കൃഷ്ണൻ തച്ചണ്ണക്ക് 467 വോട്ടും സ്വതന്ത്ര സ്ഥാനാർഥിക്ക് 166 വോട്ടും നോട്ടക്ക് 985 വോട്ടുമാണ് ഏറനാട് മണ്ഡലത്തിൽനിന്ന് നേടാനായത്. മണ്ഡലത്തിലെ എല്ലായിടങ്ങളിലൂടെയും വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

