പൊന്നാനിയും തവനൂരും പിടിച്ചെടുക്കുമെന്ന് കോൺഗ്രസ്; പൊന്നാനിയിൽ 4000 വരെ ഭൂരിപക്ഷം, തവനൂരിൽ 2500
text_fieldsമലപ്പുറം: ജില്ലയിൽ മത്സരിച്ച നാല് സീറ്റിലും പാർട്ടി സ്ഥാനാർഥികൾ ജയിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. പൊന്നാനിയിലും തവനൂരിലും വിജയം ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് മണ്ഡലം, ബൂത്ത് കമ്മിറ്റികൾ. നിലമ്പൂരിലും വണ്ടൂരിലും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
പൊന്നാനിയിൽ 3500 മുതൽ 4000 വരെ വോട്ടിന് വിജയിക്കും, സംസ്ഥാനതലത്തിൽ യു.ഡി.എഫ് അനുകൂല ട്രെൻഡ് ഉണ്ടാവുകയോ അടിയൊഴുക്കുകൾ സംഭവിക്കുകയോ ചെയ്താൽ ഭൂരിപക്ഷം 10,000 കടക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ജില്ലയിൽ ഏറ്റവും കുറവ് പോളിങ് നടന്ന പൊന്നാനിയിൽ തങ്ങളുടെ വോട്ടുകൾ പോൾ ചെയ്യുന്നതിൽ വീഴ്ച വന്നിട്ടില്ലെന്നാണ് യു.ഡി.എഫ് അവകാശവാദം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കാത്തതിൽ അണികളിലുണ്ടായ അതൃപ്തി പരിഹരിക്കുന്നതിൽ സി.പി.എം പരാജയപ്പെട്ടെന്നും അതിലൂടെ തീരമേഖലകളിലെ ഉൾപ്പെടെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥി കെ.പി. നൗഷാദലിക്ക് ലഭിച്ചെന്നും ഇവർ കണക്കുകൂട്ടുന്നു. അതോടൊപ്പം സമസ്ത എ.പി വിഭാഗത്തിന്‍റെ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്തെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
പൊന്നാനി നഗരസഭയിൽ ലീഡ് ലഭിച്ചില്ലെങ്കിലും ഗ്രാമപഞ്ചായത്തുകളിൽ മേൽക്കൈ ലഭിക്കുമെന്നും അങ്ങനെ വിജയിക്കാമെന്നുമാണ് ബൂത്ത് കമ്മിറ്റികൾ നൽകിയ റിപ്പോർട്ട്. മാറഞ്ചേരി, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിൽ 1000 വോട്ടിന്‍റെയും ആലങ്കോട് 2000 വോട്ടിന്‍റെയും പെരുമ്പടപ്പിൽ 750 വോട്ടിന്‍റെയും ലീഡ് ലഭിക്കുമ്പോൾ ബലാബല പോരാട്ടം നടന്ന വെളിയങ്കോട് 250 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ജോയ് 2500 വോട്ടിന് മുൻ മന്ത്രി ഡോ. കെ.ടി. ജലീലിനെ പരാജയപ്പെടുത്തുമെന്നും യു.ഡി.എഫ് അനുകൂല തരംഗമുണ്ടെങ്കിൽ 7500നും 10,000നും ഇടയിൽ ഭൂരിപക്ഷം ഉയരുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. ബി.ജെ.പിക്ക് മുമ്പ് ലഭിച്ച വോട്ടുകളിൽ ഒരു പങ്കും യു.ഡി.എഫിന് അനുകൂലമായി. അതോടൊപ്പം വെൽഫെയർ പാർട്ടിയുടെ വോട്ടുകളും ലഭിച്ചെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. 2021ൽ കെ.ടി. ജലീലിന് ലഭിച്ച എസ്.ഡി.പി.ഐ വോട്ടുകൾ ഇത്തവണ അദ്ദേഹത്തിന് ലഭിച്ചില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടന്ന വിജയം ഉണ്ടാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. 20,000ന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കമ്മിറ്റികളുടെ റിപ്പോർട്ട്. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച യു. ഷറഫലിയുടെ സ്ഥാനാർഥിത്വം സി.പി.എം പ്രവർത്തകരിൽ ഉണർവുണ്ടാക്കിയില്ലെന്നും അദ്ദേഹത്തിന് കൂടുതൽ വോട്ടുകൾ പിടിക്കാൻ കഴിഞ്ഞില്ലെന്നുമാണ് കോൺഗ്രസ് നിഗമനം.
വണ്ടൂരിൽ മുൻ മന്ത്രി എ.പി. അനിൽകുമാറിന്റെ വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഭൂരിപക്ഷത്തിൽ ഇടിവ് സംഭവിക്കുമെന്ന വാദഗതികൾ തള്ളുന്ന മണ്ഡലം കമ്മിറ്റി ഭൂരിപക്ഷം 30,000 കടക്കുമെന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇടത് സ്ഥാനാർഥി ഡോ. കെ.കെ. ദാമോദരന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ലെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

