കെ.ആര്. ഭാസ്കരന് പിള്ള: കിഴക്കനേറനാടിന്റെ വിദ്യാഭ്യാസ, സാമൂഹിക വെളിച്ചം
text_fieldsകെ.ആർ. ഭാസ്കരൻ പിള്ളയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
എടക്കര: പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കെ.ആര്. ഭാസ്കരന് പിള്ളയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് കിഴക്കനേറനാടിന്റെ വിദ്യാഭ്യാസ കുതിപ്പിന് നേതൃത്വം നല്കിയ കര്‍മയോഗിയെ. തിരുവല്ലയിലെ പുല്ലാട്ട് ഗ്രാമത്തില്‍ എ.കെ. രാമന് നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി 1938ലാണ് കെ.ആര്. ഭാസ്കരന് പിള്ളയുടെ ജനനം. 1964ല്‍ പാലേമാട് പ്രൈമറി സ്കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1967ല്‍ പ്രധാനാധ്യാപകനായി. 1969ല്‍ സ്കൂള്‍ വിലക്കുവാങ്ങി.
ഇന്ന് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ബിരുദ കോളജ്, ബി.എഡ്, എം.എഡ്, ടി.ടി.സി സെന്ററുകള്‍ ഉള്‍പ്പടെ കെ.ജി മുതല്‍ പി.ജി വരെയുള്ള വിദ്യാഭ്യാസ സാമുച്ചയത്തിന്റ കാര്യദര്‍ശിയായിരുന്നു. വിദ്യാഭ്യാസ മേഖലക്ക് പുറമെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു ഭാസ്കരന് പിള്ള. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 70 കുടുംബങ്ങള്‍ക്ക് ഇദ്ദേഹം വീടുവെച്ചുനല്കി.
2003ലെ ബാരിസ്റ്റര്‍ ജി.പി. പിള്ള ഫൗണ്ടേഷന് അവാര്‍ഡ്, കെ.ആര്. ഇളങ്കത്ത് സ്മാരക ട്രസ്റ്റ് സ്ഥാപിച്ച 2005ലെ കര്‍മശേഷി അവാര്‍ഡ്, ഇന്‍ഡോ അറബ് എക്സലന്റ് അവാര്‍ഡ്, ഭിലായ് മലയാളി ഗ്രന്ധശാല അവാര്‍ഡ്, ഭിലായ് നായര്‍ മഹിള സൊസൈറ്റി അവാര്‍ഡ്, പെരിന്തല്‍മണ്ണ നാഷനല്‍ സര്‍വിസ് സൊസൈറ്റി ഗ്രാമവിദ്യാ ജ്യോതി അവാര്‍ഡ്, നിലമ്പൂര്‍ റോട്ടറി ക്ലബ് എക്സലന്‍സി അവാര്‍ഡ്, നിലമ്പൂര്‍ എസ്.എന്‍.ഡി.പി ഹൈന്ദവ കര്‍മ ശ്രേഷഠ പുരസ്കാരം, എടക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സംരംഭക അവാര്‍ഡ്, ജി.എന്‍.എസ് തമിഴ്നാട് സേവാ സാരഥി അവാര്‍ഡ്, മലപ്പുറം രാജീവ് ഗാന്ധി സെന്റര്‍ അവാര്‍ഡ്, കരുവാരക്കുണ്ട് അരവിന്ദ വിദ്യാനികേതന്‍ പുരസ്കാരം, ചുങ്കത്തറ വൈ.എം.സി.എ പുരസ്കാരം, കെ.വി.വി.ഇ.എസ് പോത്തുകല്ല് ജയ്ഹിന്ദ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.