കുത്തിയൊഴുകി ചാലിയാര്‍; ദുരിതത്തിലായ ആദിവാസികള്‍ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
text_fieldsചാലിയാര്‍ പുഴ കടക്കാനാകാതെ മുണ്ടേരിയില്‍ കുടുങ്ങിയ ആദിവാസികളെ അഗ്നി രക്ഷാ സേന ഡിങ്കി ബോട്ടില്‍ മറുകരയിലെത്തിക്കുന്നു
എടക്കര: മുണ്ടേരി ഇരുട്ടുകുത്തിയില്‍ കുത്തിയൊഴുകുന്ന ചാലിയാര്‍ പുഴ കടക്കാനാകാതെ ദുരിതത്തിലായ ആദിവാസികള്‍ക്ക് രക്ഷകരായി അഗ്നി രക്ഷാ സേന. വാണിയംപുഴ നഗറിലെ വിപിന്‍, വെള്ളന് തുടങ്ങി അഞ്ച് ആദിവാസികളാണ് ചാലിയാര്‍ കടക്കാനാകാതെ മണിക്കൂറുകളോളം ദുരിതത്തിലായത്.
വാര്‍ഡംഗം അറിയിച്ചതിനെത്തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഇവരെ അതിസാഹസികമായി ഡിങ്കി ബോട്ടില്‍ മറുകരയില്‍ എത്തിക്കുകയായിരുന്നു. രാവിലെ പുഴയില്‍ വെള്ളം കുറവായിരുന്നു. ഇതേത്തുടര്‍ന്നാണ് വിപിനും വെള്ളനും മറ്റുള്ളവരും സാധനങ്ങള്‍ വാങ്ങാന്‍ ചാലിയാര്‍ നീന്തിക്കടന്ന് മുണ്ടേരിയിലെത്തിയത്. സാധനങ്ങള്‍ വാങ്ങി തിരികെ പോകാനെത്തിയപ്പോഴേക്കും പുഴയില്‍ വെള്ളം ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്തു.
തുടര്‍ന്നാണ് അഗ്നിശമന സേന ഡിങ്കി ബോട്ടുമായി എത്തി വൈകിട്ട് അഞ്ചരയോടെ ഇവരെ അക്കരയെത്തിച്ചത്. ഇരുട്ടുകുത്തിയിലെ നടപ്പാലം 2019 ല്‍ ഒലിച്ചുപോയതോടെ ചാലിയാര്‍ പുഴ കടക്കാന്‍ ചങ്ങാടം മാത്രമാണ് ആദിവാസികള്‍ക്ക് ഏക ആശ്രയം. ഇത്തവണ ചങ്ങാടം നിര്‍മാണത്തിനായി ഞായറാഴ്ചയാണ് മുളകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റ് വിദ്യാജൻ, വില്ലേജ് ഓഫിസർ കെ.പി. വിനോദ്, നിലമ്പൂര്‍ സ്റ്റേഷന് ഓഫിസര്‍ കെ.പി. ബാബുരാജന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ സ്മിതുന് കുമാര്‍, നിഷാന്ത്, ഷാദ് അഹമ്മദ്, റഫീഖ്, ശ്രീകാന്ത്, മനേഷ്, അലവിക്കുട്ടി, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ റിയാസ്, നിഷാന്ത്, ദിവ്യ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.