വീട്ടമ്മ കഥയെഴുതുകയാണ്...
text_fieldsഷബാന
കരിങ്കല്ലത്താണി: പത്താംതരം വിദ്യാർഥികളുടെ കൂടിച്ചേരലിൽ കവിത ആലപിച്ച ഷബാന ഇന്ന് അക്ഷരലോകത്ത് അറിയപ്പെടുന്ന വീട്ടമ്മയാണ്. പൂവ്വത്താണി സ്വദേശി അബൂബക്കർ ഹാജി-സൈനബ ദമ്പതികളുടെ മകളും വെള്ളിയഞ്ചേരി സ്വദേശി കൊല്ലാരൻ നാസറിന്റെ ഭാര്യയുമായ ഷബാന കഥ-കവിത രചനകളിലൂടെ ശ്രദ്ധേയയാവുകയാണ്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ഷബാനയുടെ വിവാഹം. അതോടെ പഠനം അവസാനിച്ചു. 1990-91ലെ കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറിയൽ ഹൈസ്കൂൾ പത്താം തരം ബാച്ച് വിദ്യാർഥിനിയായിരുന്ന ഇവർ, 2016ൽ സ്കൂളിൽ നടന്ന പത്താംതരം വിദ്യാർഥികളുടെ കൂടിച്ചേരലിലാണ് കവിത ആലപിച്ചത്.
സ്കൂൾ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ കോർത്തിണക്കി ചിട്ടപ്പെടുത്തിയ കവിത സഹപാഠികളുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റി. പിന്നീട് സഹപ്രവർത്തകരുടെ പ്രോത്സാഹനം കൂടിയായപ്പോൾ ‘ജിലേബിക്കുന്ന് ഓർമ്മക്കുറിപ്പുകൾ’ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി നേടി. തുടർന്ന് ‘ഒരു പ്രവാസി വീട്ടമ്മയുടെ ഭ്രമക്കാഴ്ചകൾ’ എന്ന ആദ്യ പുസ്തകം പുറത്തിറക്കി.
ആദ്യ കഥാസമാഹാരം ‘അസ്വാദ’ക്കും വലിയ പിന്തുണയാണ് ലഭിച്ചത്. വിരൽസ്പർശം, ചിറക് തുന്നുന്നവർ, വെയിൽമുളപ്പിച്ച സ്വപ്നങ്ങൾ, തുടങ്ങി പത്തോളം സംയുക്ത സമാഹാരങ്ങളിൽ കഥകളെഴുതിയിട്ടുണ്ട്.കഥാസാഗരം നടത്തിയ ചെറുകഥ മത്സരത്തിൽ തുടർച്ചയായി മൂന്നുതവണ ഒന്നാംസ്ഥാനം. പുസ്തകശാല വാർദ്ധക്യം എന്ന വിഷയത്തിൽ നടത്തിയ കുറുങ്കവിതയിൽ ഒന്നാം സ്ഥാനം തുടങ്ങി നിരവധി കഥകളും കവിതകളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലളിതാംബിക അന്തർജ്ജനത്തിന്റെ സ്മരണാർത്ഥം പുറത്തിറക്കിയ കഥാസമാഹാരത്തിൽ ‘മരിയയുടെ മീനത്താഴങ്ങൾ’ കഥ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും എഴുതിയിയിട്ടുണ്ട്. നാലു പെൺകുട്ടികളും ഒരാൺകുട്ടിയുമടക്കം അഞ്ചു മക്കൾ. മൂത്തയാൾ റിയാദിൽ സൈക്കോളജിസ്റ്റ്, രണ്ടാമത്തെയാൾ നിയമ വിദ്യാർഥിനി, മൂന്നാമത്തെയാൾ മീഡിയ സ്റ്റുഡന്റ്, നാലാമൻ ഡിഗ്രിക്ക് പഠിക്കുന്നു. അഞ്ചാമത്തെയാൾ ഒമ്പതിൽ പഠിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.