ഇന്ന് ലഹരിവിരുദ്ധ ദിനം; ലഹരിക്കെതിരെ അഷ്റഫ് മുന്നയുടെ ഒറ്റയാൾ പോരാട്ടം
text_fieldsഅഷറഫ് മുന്നയുടെ ഏകാംഗ നാടകം -ഫയൽ ചിത്രം
കൊളത്തൂർ: സമൂഹത്തെ ഒന്നടങ്കം കാർന്ന് തിന്നുന്ന ലഹരി മാഫിയക്കെതിരെ അഷ്റഫ് മുന്നയുടെ ഒറ്റയാൾ പോരാട്ടം. കഴിഞ്ഞ രണ്ടരവർഷമായി ലഹരിക്കെതിരെ ഏകാങ്ക പോരാട്ട നാടക അഭിനയവുമായി രംഗത്തുള്ള അഷ്റഫ് മുന്നയുടെ 136ാമത് വേദി വ്യാഴാഴ്ച കൊളത്തൂർ നാഷനൽ ഹൈസ്കൂളിൽ അരങ്ങേറും. പെരിന്തൽമണ്ണ സർവിസ് സഹകരണ ബാങ്ക് ഡെയ്ലി കലക്ഷൻ ഏജന്റായ മുന്ന ജോലിത്തിരക്കുകൾക്കിടയിൽ അവധിയെടുക്കാതെയാണ് ‘അരുത്’ നാടകവുമായി 135 വേദികൾ പിന്നിട്ടത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച അഷ്റഫ് ഇന്ന് ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലഹരിവിരുദ്ധ ബോധവത്കരണ പോരാളിയാണ്.
കൂടാതെ പെട്രോൾ, ഡീസൽ വില വർധന, പാചക വാതക വില വർധന, റോഡുകളുടെ ശോച്യാവസ്ഥ, തക്കാളി വില വർധന, ആലുവയിലെ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നതിനെതിരെ എന്നിങ്ങനെയുള്ള സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ബോധവത്കരണ സമര പ്രതിഷേധ പ്രകടനങ്ങളാണ് ഒറ്റയാൾ നാടക അഭിനയത്തിലൂടെ അവതരിപ്പിക്കുന്നത്. ഇപ്പോൾ മക്കാനി മീഡിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും ശ്രദ്ധേയനാണ്.
നമ്മുടെ കൗമാരങ്ങൾ വഴി തെറ്റാൻ തുടങ്ങിയിട്ടുണ്ടന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഒരുകലാകാരൻ എന്ന നിലയിൽ സമൂഹത്തിന് മുന്നിൽ ബോധവത്കരണം നടത്തണമെന്നും അതിനുള്ള നാടകം വേണമെന്ന് ചിന്ത ഉദിക്കുകയും ചെയ്തതെന്ന് മുന്ന പറയുന്നു.
ഗുരുവായ ബാബു ഒലിപ്ര തിരക്കഥ ഉണ്ടാക്കിയതോടെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. നാടകത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ആശാവർക്കറായ ലളിത പാതായ്ക്കരയും സിനിമ സീരിയൽ നടൻ ഉബൈദ് ഖാനുമാണ്. ശബ്ദമിശ്രണം ചെയ്തിരിക്കുന്നത് ഉബൈൻ ജാസ് മീഡിയയാണ്. പരേതനായ പുതിയകത്ത് അബൂബക്കർ എന്ന (കല്ലുള്ളി അബു) വിന്റെയും കേലച്ചം തൊടികുഞ്ഞാത്തുവിന്റെയും മകനാണ്. പട്ടിക്കാട് കമാനം ആര്യാട്ടിൽ സജ് ലയാണ് ഭാര്യ. മുഹമ്മദ് ഫാരിസ്, ഹന്നാ അഷ്റഫ്, അംനാജന്ന എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.