അന്തർസംസ്ഥാന മോഷ്ടാവ് കോട്ടക്കലിൽ പിടിയിൽ
text_fieldsപ്രതി ജോസിനെ മോഷണം നടത്തിയ എടരിക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ - പ്രതി ജോസിൽനിന്ന് കണ്ടെടുത്ത ആയുധങ്ങൾ
കോട്ടക്കൽ: വിവിധ ജില്ലകളിലായി എഴുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് കോട്ടക്കലിൽ പിടിയിൽ. എരുമാട് ജോസ് എന്ന നീലഗിരി കയ്യൂന്നി സ്വദേശി പാറക്കൽ ജോസ് മാത്യുവിനെയാണ് (52) പൊലീസ് ഇൻസ്പെക്ടർ പി. സംഗീതിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് പുലർച്ചെ എടരിക്കോട് പന്തക്കൻകുണ്ടിലെ പന്തക്കൻ മൊയ്തീൻ കുട്ടിയുടെ മകൾ തിഫ്ലയുടെ രണ്ടു പവന്റെ സ്വർണപാദസരം കവർന്ന കേസിലാണ് അറസ്റ്റ്.
പ്രത്യേകം തയാറാക്കിയ ആയുധങ്ങൾ ഉപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തുകടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന തിഫ്ലയുടെ പാദസരം കവരുകയായിരുന്നു. രണ്ടാമത്തെ പാദസരം എടുക്കുന്നതിനിടെ യുവതി ബഹളംവെച്ചതോടെ ഓടി രക്ഷപ്പെട്ടു. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പാളയം കോട്ടപ്പറമ്പിലെ സ്വകാര്യ ലോഡ്ജിൽനിന്ന് പിടികൂടിയ പ്രതിയിൽനിന്ന് ഒന്നരലക്ഷം രൂപ, കഠാര, വെൽഡ് ചെയ്ത പ്രത്യേക ഉപകരണം, കട്ടിങ് പ്ലെയർ, സ്ക്രൂ ഡ്രൈവർ, മുഖംമൂടി, പെൻ ടോർച്ച്, കൈയുറകൾ എന്നിവ കണ്ടെടുത്തു. പകൽസമയങ്ങളിൽ വീടുകൾ നോക്കിവെച്ചാണ് മോഷണം. പിടിക്കപ്പെടുമെന്ന് തോന്നിയാൽ കഠാര വീശി ആക്രമിച്ച് രക്ഷപ്പെടുകയാണ് പതിവ്.
വയനാട് പുൽപള്ളിയിൽ വീട്ടുജോലിക്കിടെ പതിനെട്ടാം വയസ്സിലായിരുന്നു ജോസിന്റെ ആദ്യ മോഷണം. ഈ കേസിൽ വൈത്തിരി ജയിലിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വാകേരി മോഹനുമായി ചേർന്നായിരുന്നു പിന്നീടുള്ള മോഷണങ്ങൾ. 2002ൽ താമരശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചുമർ തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏഴു കിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും 2003ൽ കോഴിക്കോട് നടക്കാവിൽ ധനകാര്യ സ്ഥാപനത്തിന്റെ ചുമർ തുരന്ന് മൂന്നു കിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും പ്രതിയാണ്.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ അയൽസംസ്ഥാനങ്ങളിൽ വിൽപന നടത്തിയ പണം ഉപയോഗിച്ച് ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുകയും ഷെയർ മാർക്കറ്റുകളിൽ പണം നിക്ഷേപിക്കുകയുമാണ് ചെയ്തിരുന്നത്. പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.ടി. സൈഫുല്ല, സുരേഷ് കുമാർ, ഉദ്യോഗസ്ഥരായ ജിനേഷ്, ബിജു, സുധീഷ്, വിഷ്ണു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, ഷാഫി പറമ്പത്ത്, രഞ്ജിത്ത് രാജേന്ദ്രൻ, വി.പി. ബിജു, കെ. ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.