ദേവർഷിന് കൈത്താങ്ങാകാൻ നാട് ഒന്നിച്ചു; 25 അംഗ ചികിത്സ ധനസഹായ സമിതി രൂപവത്കരിച്ചു
text_fieldsഎടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഫസലുദ്ദീൻ തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന ദേവർഷ് ചികിത്സ ധനസഹായ സമിതി രൂപവത്കരണ യോഗം
കോട്ടക്കൽ: ഒരു വയസ്സുകാരൻ ദേവർഷിന് നടത്തേണ്ട അടിയന്തര ശസ്ത്രക്രിയക്കായി ചികിത്സ ധനസഹായ സമിതി രൂപവത്കരിച്ചു. എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഫസലുദ്ദീൻ തയ്യിൽ ചെയർമാനും കുടുംബം താമസിക്കുന്ന പന്തക്കൻകുണ്ട് ഉൾപ്പെടുന്ന വാർഡംഗം സൈഫുന്നീസ കക്കാട്ടിരി കൺവീനറുമായി 25 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഇരുവരുടേയും പേരിൽ എടരിക്കോട് എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. നാലു ദിവസത്തിനകം പണം സ്വരൂപിക്കാൻ തീരുമാനിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആബിദ തൈക്കാടൻ, ജനപ്രതിനിധികളായ സി.ടി. അഷ്റഫ്, സുബ്രഹ്മണ്യൻ പുതുപറമ്പിൽ, സുബൈദ തറമ്മൽ, സി. സിറാജുദ്ദീൻ, പോളി കോളജ് പ്രിൻസിപ്പൽ ഫെറോസ്, പി.ടി.എ വൈസ് പ്രസിഡന്റ് അബൂബക്കർ, ഹുസൈൻ തങ്ങൾ, ഒ.ടി. സമദ്, ജിതേഷ്, ആതിഖ് കാട്ടിൽ, നാസർ പന്തക്കൻ എന്നിവരാണ് വൈസ് ചെയർമാന്മാർ. ജോയൻറ് കൺവീനർമാരായി പോളി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ രജീഷ്, സ്റ്റാഫ് സെക്രട്ടറി രതീഷ്, മാധ്യമ പ്രവർത്തകൻ പ്രമേഷ് കൃഷ്ണ, സന എന്നിവരേയും തെരഞ്ഞെടുത്തു. അധ്യാപിക മേഴ്സി, നിരഞ്ജന, ഫാത്തിമ ഫിദ, ഹിബ, സൻഹ, റഹബ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. പോളി കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് കുഞ്ഞിന് പണം സ്വരൂപിക്കുന്നത്. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.
കോളജ് കാൻറീൻ തൊഴിലാളിയും പപ്പട വിൽപനക്കാരനുമായ സുബീഷിന്റെ (സുബിൻ) മകനാണ് ദേവർഷ്. ജനനസമയത്ത് കാണപ്പെട്ട ബ്ലാഡർ എക്സ്ട്രോഫി ബാധിതനായ ദേവർഷിന്റെ മൂത്രസഞ്ചി തുറന്നിരിക്കുന്നതിനാൽ മൂത്രം സംഭരിക്കാനോ പ്രവർത്തിക്കാനോ കഴിയാത്ത സ്ഥിതിയാണ്. മൂത്രം എപ്പോഴും ചോരുന്നതിനാൽ മൂത്രസഞ്ചി അടയ്ക്കാനും ആവശ്യാനുസരണം ശരീരഭാഗങ്ങൾ പൂർവ സ്ഥിതിയിലാക്കാനുമായാണ് രണ്ട് ശസ്ത്രക്രിയകൾ ചെയ്യേണ്ടത്.
പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്. എടരിക്കോട്ടെ നാട്ടുകാർ, വ്യാപാരികൾ, യങ് ചലഞ്ചേഴ്സ് ക്ലബ്ബ്, മഹല്ല് കമ്മിറ്റി, സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ സ്വരൂപിച്ച ആറു ലക്ഷം രൂപ ചെലവിൽ പിറന്ന് വീണ് പതിനഞ്ചാം നാളിൽ ആദ്യ ശസ്ത്രക്രിയ പൂർത്തിയായിരുന്നു. ആറുമാസത്തിനകം രണ്ടാമത്തേതും പിന്നീട് മൂന്നാമത്തേതും ചെയ്യണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഒരു വർഷം കഴിഞ്ഞിട്ടും പണം സ്വരൂപിക്കാൻ കഴിയാത്ത നിർധന കുടുംബത്തിന്റെ അവസ്ഥ ‘മാധ്യമം’ വാർത്ത നൽകിയതോടെയാണ് നാട് ഒന്നിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.