കടുവ ആക്രമണം: മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചത് വൻ പൊലീസ് സന്നാഹത്തോടെ
text_fieldsയുവാവിനെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് വണ്ടൂരിലെ ഫോറസ്റ്റ്
റേഞ്ച് ഓഫിസിലെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളെ അധികൃതർ
തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റം
മഞ്ചേരി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറിന്റെ (41) മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചത് വൻ പൊലീസ് സന്നാഹത്തോടെ. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം മോർച്ചറിയിലെത്തിച്ചത്. അപ്പോഴേക്കും ആശുപത്രി പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊലീസുകാർ നിലയിറപ്പിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തും കാളികാവിലും വൻ പ്രതിഷേധമാണുണ്ടായത്. ഇത് ആവർത്തിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസിനെ വിന്യസിച്ചത്. മഞ്ചേരി, അരീക്കോട്, കോട്ടക്കൽ, വേങ്ങര സ്റ്റേഷനുകളിലെ പൊലീസുകാരും എം.എസ്.പിയിൽ നിന്നുള്ള 30 പേരും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള എട്ട് പേര് ഉൾപ്പപ്പെടെ നൂറോളം പൊലീസുകാരാണ് മഞ്ചേരിയിൽ എത്തിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൽ റഷീദ്, മഞ്ചേരി ഇൻസ്പെക്ടർ വി.ആർ. പ്രതാപ്, അരീക്കോട് ഇൻസ്പെക്ടർ വി.സിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്നാഹം.
മൃതദേഹം കൂടുതൽ സമയം സ്ഥലത്ത് നിർത്തിയാൽ പ്രതിഷേധം രൂക്ഷമാകുമെന്നും വേഗം പോസ്റ്റ്മോർട്ട നടപടികൾക്ക് ആശുപത്രിയിലെത്തിക്കണമെന്നും പൊലീസിന് നിർദേശം ലഭിച്ചു. കൂടുതൽ പൊലീസുകാരെ അടക്കാകുണ്ടിൽ എത്തിച്ച് സംഭവ സ്ഥലത്ത് തന്നെ ഇൻക്വസ്റ്റ് നടത്താനായിരുന്നു ആദ്യ ശ്രമം. ഇതിനായി മഞ്ചേരി, അരീക്കോട്, കോട്ടക്കൽ, വേങ്ങര എന്നിവിടങ്ങളിൽ നിന്നായി നൂറോളം പൊലീസുകാരോട് കാളികാവിലെത്താൻ നിർദേശം നൽകിയിരുന്നു. എന്നാൽ, അവിടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് ഇവരോട് മെഡിക്കൽ കോളജിലെത്താൻ നിർദേശം നൽകിയത്. അതേസമയം, ആശുപത്രി പരിസരത്ത് പ്രതിഷേധങ്ങളൊന്നും അരങ്ങേറിയില്ല.
കാളികാവ് ഇൻസ്പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ മൂന്നരയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും നേരത്തെ മോർച്ചറിയിലെത്തിയ അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകീട്ട് അഞ്ചിനാണ് ഗഫൂറിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചത്.
കഴുത്തിന് പിറകിലും കശേരുക്കളിലും ആഴത്തിൽ കടിയേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
മഞ്ചേരി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറിന്റെ (41) കഴുത്തിന് പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ലു കൊണ്ട് ആഴത്തിൽ കടിയേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ആഴത്തിലുള്ള മുറിവുകളും രക്തം വാർന്നതുമാണ് മരണ കാരണം. കഴുത്തിന്റെ പിൻ ഭാഗത്തേക്ക് കോമ്പല്ലുകൊണ്ടുള്ള കടി സുഷുമ്നാ നാഡി വരെ എത്തി. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളുമുണ്ടായിരുന്നു. പിൻഭാഗത്തുനിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. അവിടെ എല്ല് നുറുങ്ങിയിരുന്നു. ഏകദേശം ഒന്നര കിലോ മാംസം ഈ ഭാഗത്തുനിന്ന് നഷ്ടമായിരുന്നു. കടിച്ചു കുതറിയതാകാം മുറിപ്പാടുകൾക്ക് കാരണം.
വൈകീട്ട് മൂന്നരയോടെ തുടങ്ങിയ പോസ്റ്റുമോർട്ടം നടപടികൾ മൂന്ന് മണിക്കൂറോളം നീണ്ടു. പോസ്റ്റ്മോർട്ടത്തിനു മുമ്പ് മൃതദേഹം സ്കാനിങ് നടത്തി.
ആശുപത്രിയിൽ രാത്രി പോസ്റ്റുമോർട്ടം പുനരാരംഭിച്ചതിനാൽ സമയം തടസ്സമായില്ല. ഫോറൻസിക് വകുപ്പ് മേധാവി ഡോ. ഹിതേഷ് ശങ്കർ, അസോസിയേറ്റ് പ്രഫസർമാരായ ഡോ. ലെവിസ് വസീം, വി.എസ്. ജിജു, സീനിയർ റസിഡന്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.