തേക്കിന്റെ നാട്ടിൽ വിജയശിൽപം കടഞ്ഞെടുക്കാൻ സ്ഥാനാർഥികൾ
text_fieldsഎസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു മുമ്പാകെ പത്രിക സമര്‍പ്പിക്കുന്നു
നിലമ്പൂർ: മുന്നണി സ്ഥാനാർഥികൾ രംഗത്തിറങ്ങിയതോടെ തേക്കിൻനാട് അക്ഷരാർഥത്തിൽ ഇളകിമറിഞ്ഞു. മലയോരത്തെ ഉഴുതുമറിച്ചുള്ള പ്രചാരണപരിപാടികൾക്കാണ് നിലമ്പൂർ സാക്ഷിയാവുന്നത്. മുമ്പെങ്ങുമില്ലാത്ത ആവേശം മുന്നണിപ്രവർത്തകർക്കിടയിൽ വാനോളം ഉയരുകയാണ്. പ്രതികൂല കാലാവസ്ഥയെ കൂസാതെ ഇടത്-വലത് മുന്നണികൾ കളംനിറഞ്ഞുനിന്നു. സ്ഥാനാർഥികളുമായി എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ റോഡ് ഷോ തന്നെയായിരുന്നു പ്രധാന ആകർഷണം. ആയിരങ്ങളെ അണിനിരത്തിയാണ് വാദ്യമേളങ്ങളുടെയും വർണ ബലൂണുകളുടെയും ഉയരത്തിൽ പറക്കുന്ന കൊടിതോരണങ്ങളുടെയും അകമ്പടിയോടെയുള്ള റോഡ് ഷോ നടത്തിയത്.
ഇരുമുന്നണികളും പ്രകടനങ്ങളിൽ ആയിരത്തിലധികം പേരെ അണിനിരത്തി. സംസ്ഥാന നേതാക്കൾ ഒന്നടങ്കം നിലമ്പൂരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രവചനാതീത തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന പ്രതീതി. തിരുവനന്തപുരത്തുനിന്ന് രാവിലെ ട്രെയിൻ മാർഗം നിലമ്പൂരിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തോടെയാണ് ഇടതുപക്ഷത്തിന്റെ ശനിയാഴ്ചത്തെ പ്രചാരണത്തിന് തുടക്കമായത്.
നൂറുകണക്കിന് പ്രവർത്തകരുടെ ആവേശ വരവേൽപോടെ സ്ഥാനാർഥി പ്രകടനവുമായി ടൗണിലെ കുഞ്ഞാലിമന്ദിരത്തിലെത്തി. വൈകീട്ട് 4.30ഓടെ സ്ഥാനാർഥിയുമായി റോഡ് ഷോ. ബൈക്കുകളിലും മറ്റുമായി ആയിരത്തോളം പേർ റോഡ് ഷോയിൽ അണിനിരന്നു. ഞായറാഴ്ച ഉച്ചക്ക് 3.30ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെത്തുന്നതോടെ എൽ.ഡി.എഫ് കേന്ദ്രങ്ങൾ കൂടുതൽ ഊർജസ്വലമാകും. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് നടന്ന റോഡ് ഷോയിലും ആയിരത്തിലധികം പ്രവർത്തകരാണ് അണിനിരന്നത്.
ഇരു മുന്നണികളുടെയും ശക്തിപ്രകടനത്തിനാണ് നിലമ്പൂർ ശനിയാഴ്ച വേദിയായത്. സ്ഥാനാർഥിയായി ഉണ്ടാവില്ലെന്ന് പി.വി. അൻവർ ശനിയാഴ്ച പ്രഖ്യാപനം നടത്തിയെങ്കിലും തൃണമൂൽ കോൺഗ്രസിന് സ്ഥാനാർഥി ഉണ്ടാവുമെന്നുതന്നെയാണ് സൂചന. യു.ഡി.എഫുമായുള്ള ബന്ധത്തിന് ഇനി ചർച്ചയില്ലെന്ന് അൻവർ വ്യക്തമാക്കിയെങ്കിലും അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ നീക്കം നടക്കുന്നുണ്ട്. അതിനാൽ അൻവറിന്റെ നിലപാടുകളിൽ മാറ്റം വരാനും സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.