നിലമ്പൂരിന്റെ വികസനം എവിടെ വരെ?
text_fieldsനിലമ്പൂർ ബൈപാസ്
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ മുഖ്യമന്ത്രിയുടെ മലപ്പുറം ‘ചതി’യും കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ ‘പെൻഷൻ കൈക്കൂലി’പരാമർശവും തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലപ്പുറം നിലമ്പൂരിന്റെ വികസനം ചർച്ചയാവാത്തത് എന്തുകൊണ്ട്?.
രാഷ്ട്രീയ വിവാദങ്ങളിലും സംസ്ഥാനത്തെയും രാജ്യത്തെയും വിഷയങ്ങൾ ചർച്ചയാവുമ്പോഴും മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങൾ ചർച്ചയാക്കാൻ മുന്നണികൾ മടിക്കുന്നതെന്തുകൊണ്ടെന്ന് വോട്ടർമാർ ചേദിക്കുന്നു.
ഒമ്പതുവർഷം ഇടതുപക്ഷവും അതിനുമുമ്പ് 35 വർഷം തുടർച്ചയായി യു.ഡി.എഫും മണ്ഡലം ഭരിച്ചു. നിലമ്പൂരിന്റെ അടിസ്ഥാന വിഷയങ്ങളിൽ ഇപ്പോഴും വികസനങ്ങൾ എങ്ങും എത്തിയിട്ടില്ല എന്നതാണ് വാസ്തവം. പല പദ്ധതികൾക്കും ഫണ്ടുകൾ അനുവദിച്ചിട്ടും പാതിവഴിയിലാണ്. പലതും വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഫയലിൽ തന്നെ.
നിലമ്പൂർ ബൈപാസിലൂടെ എന്ന് വാഹനങ്ങൾ ഓടും?, മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം എന്ത്?, നിലമ്പൂർ ഗവ. കോളജ് സ്വന്തം കെട്ടിടത്തിൽ എന്ന് പ്രവർത്തനം തുടങ്ങും?, ഉള്ള ബസ് സ്റ്റാൻഡ് പൊളിച്ച് യാത്രക്കാരെ കടവരാന്തയിൽ കയറ്റി വെയിലും മഴയും കൊള്ളിക്കുന്ന ചന്തക്കുന്ന് ബസ് സ്റ്റാൻഡ് എന്ന് നവീകരണം പൂർത്തീകരിക്കും?, മലയോര പാതയുടെ കണക്ടിവിറ്റി എന്താവും?, നിലമ്പൂർ ജില്ല ആശുപത്രിയിൽ എന്നാണ് മികച്ച ചികിത്സ സൗകര്യം ഒരുക്കാനാവുക?... തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ വോട്ടർമാർ കാത്തിരിക്കുന്നു.
1. നിലമ്പൂർ ബൈപാസ്
ജ്യോതിപ്പടി മുതൽ വെളിയംതോട് വരെയുള്ള ആറ് കിലോമീറ്റർ നീളത്തിലാണ് നിലമ്പൂരിന്റെ ചിരകാല സ്വപ്നമായ ബൈപാസ് വേണ്ടത്. 1994ൽ റോഡ് നിർമാണത്തിനായി ഭൂമി വിട്ടുനൽകിയ കുടുംബങ്ങളിൽ 257 പേർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല.
ജ്യോതിപ്പടി മുതൽ ചക്കാലകുത്ത് വരെയുള്ള കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ പണം ലഭിച്ചത്. ചക്കാലക്കുത്ത് മുതൽ വെളിയംതോട് വരെയുള്ള ഭാഗത്തെ ഭൂമി വിട്ടുനൽകിയവർ നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു.
നിലവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബൈപാസിന് 227.18 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവം.
പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദീർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു. 2023 ആഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും മറ്റുമുള്ള ആഘാത പഠന റിപ്പോർട്ട് വന്നത്.
വർഷങ്ങളോളമായി നഷ്ടപരിഹാരത്തുക കിട്ടാത്ത കുടുംബങ്ങൾ മുഖ്യമന്ത്രിയെ അടക്കം നേരിൽ കണ്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിരവധി ബൈപാസുകൾ യാഥാർഥ്യമായിട്ടും എന്തുകൊണ്ടാണ് നിലമ്പൂരിലേത് ഇപ്പോഴും വരാത്തതെന്നാണ് നാട്ടുകാരുടെ ചോദ്യം.
തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും നിരവധി ചരക്കുവാഹനങ്ങളാണ് നിലമ്പൂർ ടൗണിലൂടെ ദിനംപ്രതി കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് കടന്നുപോകുന്നത്. ഇതോടൊപ്പം ഊട്ടി, മൈസൂർ, ബംഗളൂരു തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങിലേക്കും നിലമ്പൂരിലെ മണിക്കൂറുകളോളം കുരുക്കിലാകുന്ന റോഡുവഴി വേണം പോകാൻ.
ഈ കുരുക്ക് അഴിക്കുക എന്നതാണ് നിലമ്പൂർ ബൈപാസ് കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ ഗൂഡല്ലൂർ മുതൽ വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുകല്ല് മേലഖയിലുള്ളവർക്കും ആശുപത്രി ആവശ്യങ്ങൾക്ക് അതിവേഗം എത്തണമെങ്കിലും ഈ കുരുക്കിലമർന്ന പാത കടന്നുവേണം പോകാൻ.
2. നിലമ്പൂർ ഗവ. കോളജ്
2016ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാനകാലത്താണ് നിലമ്പൂർ മണ്ഡലത്തിന് സർക്കാർ കോളജ് അനുവദിക്കുന്നത്. ഒമ്പതുവർഷങ്ങൾക്കിപ്പുറവും കോളജിന് സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിക്കാൻ പോലും നിലവിൽ കഴിഞ്ഞിട്ടില്ല.
കോളജ് അനുവദിച്ച് രണ്ടു വർഷങ്ങൾക്കുശേഷം 2018 മുതൽ പൂക്കോട്ടുംപാടത്തെ ഷോപ്പിങ് കോംപ്ലക്സിലാണ് കോളജ് താൽക്കാലിക പ്രവർത്തനം ആരംഭിച്ചത്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം 2023 മുതൽ നിലമ്പൂർ കോടതിപ്പടിയിലെ കെട്ടിട സമുച്ചയത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്.
നിരവധി കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിന് വാടക കെട്ടിടത്തിൽ ആയതിനാൽ കലാലയത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാനാകുന്നില്ല. മൈതാനം, ഹോസ്റ്റൽ, ലാബ്, ആധുനിക രീതിയിലുള്ള ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ കോളജിന് നിലവിലില്ല. നാലുവർഷ ഡിഗ്രി കോഴ്സ് ആരംഭിച്ചെങ്കിലും അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ഇവിടെ കഴിയില്ല.
സ്മാർട്ട് ക്ലാസ് റൂമുകൾ ഒന്നുപോലും ഇവിടെയില്ല. നിലമ്പൂർ ഗവ. കോളജിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അമരമ്പലം പഞ്ചായത്തിലെ അഞ്ചാംമൈലിൽ കണ്ടെത്തിയ അഞ്ച് ഏക്കർ സ്ഥലത്തിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി 3.95 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട് എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചത്.
ഏതാനും മാസത്തിനുള്ളിൽ ഈ തുക നിലമ്പൂർ തഹസിൽദാർ മുഖേന സ്ഥലം ഉടമക്ക് കൈമാറാനാവും എന്നും മന്ത്രി അറിയിച്ചു. നിലവിൽ 12 കോടി രൂപ കെട്ടിട നിർമാണത്തിനായി സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചാൽ കോളജിനായുള്ള കെട്ടിട നിർമാണം ആരംഭിക്കാനുള്ള ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കിഫ്ബിയാണ് പ്രവൃത്തികൾക്ക് ആവശ്യമായ തുക നൽകുക. നിലവിൽ ഒരു പി.ജി, മൂന്ന് യു.ജി കോഴ്സുകൾ ആണ് നിലമ്പൂർ ഗവ. കോളജിലുള്ളത്. സ്വന്തമായി കെട്ടിടസൗകര്യം വരുന്നതോടെ കൂടുതൽ വിപുലപ്പെടുത്താൻ ആയേക്കും എന്നതാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.