നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; കണക്കുകൂട്ടി ‘ജയിച്ച്’ മുന്നണികൾ
text_fieldsചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രം
നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കണക്കുകൂട്ടലിൽ ഇരു മുന്നണികളും മുന്നിലാണ്. ബൂത്ത്തല കണക്കുകൾ നിരത്തിയാണ് മുന്നണികൾ വിജയമുറപ്പിക്കുന്നത്. ഉയര്‍ന്ന പോളിങ് അനുകൂലമാവുമെന്നാണ് ഇരു മുന്നണികളുടെയും അവകാശവാദം.
അമരമ്പലം ഒഴികെ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലീഡ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാല്‍, ശക്തികേന്ദ്രങ്ങളിലെ മുന്നേറ്റത്തിലൂടെ മാന്യമായ ഭൂരിപക്ഷമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. 1500നും 2000ത്തിനും ഇടയിലാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്ന ലീഡ്. പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.
അന്‍വര്‍ 10,000ത്തിനു മുകളില്‍ വോട്ട് പിടിക്കുമെന്നും യു.ഡി.എഫ് പ്രാദേശിക നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. ഇരു മുന്നണികളിൽനിന്നും അൻവർ വോട്ട് പിടിക്കുമെന്നതിനാൽ യു.ഡി.എഫിന്റെ വിജയത്തിനെ ബാധിക്കില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന് വിജയം സമ്മാനിച്ചത് അമരമ്പലം, കരുളായി, പോത്തുകല്ല് പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയുമാണ്. ഇവിടെ സമാന മുന്നേറ്റം പ്രതീക്ഷിക്കുന്നതിനൊപ്പം മറ്റു പഞ്ചായത്തുകളില്‍ യു.ഡി.എഫ് വോട്ടിലെ ചോര്‍ച്ചയിലും എല്‍.ഡി.എഫ് പ്രതീക്ഷയര്‍പ്പിക്കുന്നു.
25,000ത്തിൽ കുറയാത്ത വോട്ടുകള്‍ നേടാനാവുമെന്നാണ് പി.വി. അന്‍വര്‍ ക്യാമ്പ് പറയുന്നത്. എന്നാൽ, വിജയത്തിൽ കുറഞ്ഞതൊന്നും താൻ കാണുന്നില്ലെന്ന് അൻവർ ശനിയാഴ്ചയും ആവർത്തിച്ചു. അൻവറിന്റെ ആത്മവിശ്വാസം ഇടതു-വലത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. വഴിക്കടവ് പഞ്ചായത്തില്‍നിന്നാണ് അൻവർ കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നത്. പതിനായിരത്തിലേറെ വോട്ടുകള്‍ നേടാനാവുമെന്ന് എന്‍.ഡി.എ വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്താനാവുമെന്നാണ് എസ്.ഡി.പി.ഐയുടെ അവകാശവാദം.
മണ്ഡലത്തിൽ കാര്യമായ അടിയൊഴുക്കുകളൊന്നുമില്ലെന്നാണ് ഇരുമുന്നണികളും പറയുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് യു.ഡി.എഫും അൻവറും ഒരേപോലെ പറയുന്നുണ്ട്. എന്നാൽ, ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് എൽ.ഡി.എഫ് ഉറപ്പിക്കുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകൾ യു.ഡി.എഫിന് ഒപ്പമായിരുന്നു. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പി.വി. അൻവറിന് 2700 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്.
യു.ഡി.എഫിൽ വിള്ളലുണ്ടാക്കിയാണ് അൻവർ വിജയക്കൊടി നാട്ടിയത്. ഇത്തവണ സ്ഥാനാർഥിയെ ചൊല്ലി തുടക്കത്തിൽ യു.ഡി.എഫിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് അമർച്ചചെയ്യാൻ നേതൃത്വത്തിനായെന്നതാണ് ഭൂരിപക്ഷം 10,000 കടക്കുമെന്നതിന് യു.ഡി.എഫ് പറയുന്ന ഘടകത്തിലൊന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും ഇത്തവണ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയെന്നതും യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.