വികസനം ചർച്ചയായില്ല; രാഷ്ട്രീയ വിവാദങ്ങളിൽ മുങ്ങി
text_fieldsനിലമ്പൂർ: ആദ്യവസാനം രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം നിലമ്പൂരിലെ പ്രശ്നങ്ങളും വികസനവും ഉപതെരഞ്ഞെടുപ്പിൽ കാര്യമായ ചർച്ചയായില്ല. മണ്ഡലത്തിലുടനീളമുള്ള വന്യജീവിസംഘർഷം ഇടക്ക് പൊന്തിവന്നു എന്നതൊഴിച്ചാൽ നിലമ്പൂരിന്റെ പ്രശ്നങ്ങളും വികസനവും ചർച്ചചെയ്യാത്തതിൽ വോട്ടർമാരിൽ നിരാശയുണ്ട്.
വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥിയുടെ ദാരുണാന്ത്യത്തിൽ മാത്രമാണ് വന്യജീവി ആക്രമണം കുറച്ചെങ്കിലും ചർച്ചയായത്. സർക്കാറിന്റെ ഭരണനേട്ടം ജനങ്ങളിലെത്തിക്കാൻ എൽ.ഡി.എഫിനോ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിനോ സാധിച്ചില്ല. ഇരു മുന്നണികൾക്കുമെതിരെ സ്വതന്ത്രനായി ഗോദയിലിറങ്ങിയ പി.വി. അൻവർ വിവാദ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
രാഷ്ട്രീയ വിവാദങ്ങൾ ഉയർത്താനും അതിൽ ചുറ്റിപ്പിണഞ്ഞ് ചർച്ച കൊണ്ടുപോകാനുമാണ് ഇടതു, വലതു മുന്നണികളും എൻ.ഡി.എയും ശ്രമിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്റെ പ്രചാരണം നയിച്ച മുഖ്യമന്ത്രി സർക്കാറിന്റെ വികസനനേട്ടങ്ങൾ പൊതുവായി പറഞ്ഞതല്ലാതെ നിലമ്പൂരിലെ വിഷയങ്ങൾ പരാമർശിച്ചതേയില്ല.
നിലമ്പൂർ ബൈപാസ്, ഗവ. കോളജിന് സ്ഥലവും കെട്ടിടവും തുടങ്ങിയവയടക്കം മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ യാതൊന്നുംതന്നെ ചർച്ച ചെയ്യാൻ നേതാക്കൾ സമയംകണ്ടില്ല. വികസനത്തിലൂന്നിയുള്ള ചർച്ചകളിൽനിന്നും സ്ഥാനാർഥികളും ഒഴിഞ്ഞുനിൽക്കുന്നതാണ് കണ്ടത്. മണ്ഡലത്തിലെ വികസനത്തിന് സർക്കാർ തടസ്സം നിൽക്കുന്നതടക്കം ചൂണ്ടിക്കാട്ടി എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി. അൻവറിനും പ്രചാരണസമയത്ത് ഇത്തരം ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനായില്ല.
വന്യമൃഗശല്യത്തിൽ യു.ഡി.എഫ് സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ എൽ.ഡി.എഫ് കേന്ദ്രസർക്കാർ അവഗണനക്കെതിരെയാണ് വിരൽ ചൂണ്ടിയത്. അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിലേതിന് സമാനമായി വിവാദങ്ങൾ ഒന്നൊഴിയാതെ വന്നുകൊണ്ടിരുന്നു.
മുഖ്യമന്ത്രിയുടെ മലപ്പുറംവിരുദ്ധ പരാമർശം മുതൽ ക്ഷേമപെൻഷനും വെൽഫെയർ പാർട്ടി, പി.ഡി.പി പിന്തുണ പ്രഖ്യാപനവും ഒടുവിൽ അടിയന്തരാവസ്ഥക്കാലത്ത് ഇടതുപക്ഷം ആർ.എസ്.എസുമായി സഹകരിച്ചിരുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനവരെ ചൂടേറിയ ചർച്ചയായി. ഷാഫി പറമ്പിൽ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, പി.കെ. ഫിറോസ് എന്നിവർ സഞ്ചരിച്ച വാഹനം രാത്രി പരിശോധിച്ചതും വിവാദമാക്കാൻ ശ്രമമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.