നിലമ്പൂർ ബൈപാസിന് പുതുജീവൻ; 35 കോടിയുടെ സാങ്കേതികാനുമതി
text_fieldsപ്രതീകാത്മക ചിത്രം
നിലമ്പൂര്‍: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ ബൈപാസിന് പുതുജീവനായി. ബൈപാസിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയായതായി ആര്യാടന് ഷൗക്കത്ത് എം.എല്‍.എ അറിയിച്ചു. ബൈപാസിന്റെ തുടക്കം കെ.എന്‍.ജി റോഡിലെ ഒ.സി.കെ പടി മുതല്‍ ചക്കാലക്കുത്ത് അര്ബന്ഹെല്ത്ത് സെന്ററിന് സമീപം വരെയുള്ള 2.460 കിലോ മീറ്റര്‍ ദൂരത്തിന്റെ പ്രവൃത്തിക്കാണ് സാങ്കേതികാനുമതി. റോഡിന്റെ ടാറിങ് അടക്കമുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കാനാവും. ഇതോടൊപ്പം ഒ.സി.കെ പടിയിലെ ബൈപാസ് ജങ്ഷന് ഉള്‍പ്പെടെ നിലമ്പൂര്‍ കോടതിപ്പടി മുതല്‍ ഐ.സി.ഐ.സി ബാങ്ക് വരെ 600 മീറ്റര്‍ വരെയുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികള്‍ക്കും അനുമതിയായിട്ടുണ്ട്.
സാങ്കേതികാനുമതി ലഭിച്ചതോടെ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്ന് ഉടന്‍ പ്രവൃത്തി ആരംഭിക്കാനാവുമെന്നും എം.എല്‍.എ പറഞ്ഞു. മൂന്നര പതിറ്റാണ്ടായി നിലമ്പൂര്‍ കാത്തിരിക്കുന്നതാണ് ബൈപാസ് റോഡ്. കോഴിക്കോട് റോഡില്‍ ഒ.സി.കെ പടി മുതല്‍ വെളിയംതോടുവരെ ആറുകിലോ മീറ്റര്‍ ദൂരത്തിലാണ് ബൈപാസ് റോഡ് വരുന്നത്. ആര്യാടന് മുഹമ്മദ് മന്ത്രിയായിരിക്കെ 36 കോടി അനുവദിച്ച് 2016 ഫെബ്രുവരിയില്‍ ബൈപാസിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയിരുന്നു. ഭൂമി വിട്ടു നല്‍കിയവര്‍ക്ക് 15.2 കോടി നഷ്ടപരിഹാരവും നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ബൈപാസ് നിർമാണനടപടി നിലച്ചു.
ആര്യാടൻ ഷൗക്കത്ത് എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ശേഷം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരില്‍ കണ്ടാണ് ബൈപാസിന് പുതുജീവൻ നൽകിയത്. നിലമ്പൂര്‍ ടൗണില്‍ റോഡ് വീതികൂട്ടി നവീകരിക്കുന്നതിനായി വനം വകുപ്പിന്റെ 161 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ വിട്ടുകിട്ടുന്നതിന് കലക്ടറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. വനംവകുപ്പ് വിട്ടു നല്കുന്ന സ്ഥലത്തിന് പകരം ചുങ്കത്തറയില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലംവിട്ടു നല്‍കും. വനംവകുപ്പിന്റെ ഭൂമി വിട്ട് കിട്ടിയതോടെ നിലമ്പൂർ നഗരഭാഗം നവീകരണം ഉടന്‍ ആരംഭിക്കാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.