പുഴകളിൽനിന്ന് മണൽ വാരൽ: അനുമതി വൈകും
text_fieldsമലപ്പുറം: ജില്ലയിൽ ചാലിയാർ, ഭാരതപുഴ, കടലുണ്ടി പുഴ എന്നിവിടങ്ങളിൽനിന്ന് മണലെടുക്കുന്നതിന് അനുമതി വൈകും. മണലെടുക്കുന്നതിന് ലാന്റ് റവന്യു കമീഷണർ ഇറക്കിയ പുതുക്കിയ മാനദണ്ഡപ്രകാരം പുഴകളിലെ കടവുകളുടെ അതിർത്തി നിർണയ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമാകുക.
നിലവിൽ നടപടിക്രമങ്ങൾ ആർ.ഡി.ഒ തലത്തിൽ പുരോഗമിച്ച് വരികയാണ്. മണൽ വാരാൻ നിലവിൽ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനങ്ങൾക്കോ, കമ്പനികൾക്കോ ജില്ല ഭരണകൂടം അനുമതി നൽകിയിട്ടില്ല.
ജില്ലയിലെ പുഴകളിൽനിന്ന് മണൽ എടുക്കുന്നതിന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.ആർ.ഐ.ആർ) നാഷനൽ ഇന്റസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) ഏജൻസി മുഖാന്തരം ജില്ല സർവേ റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (എസ്.ഇ.ഐ.എ.എ) അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഈ സർവേ റിപ്പോർട്ട് പ്രകാരം മണൽ ഖനനം ചെയ്യുന്നതിലേക്കായി കടവുകളുടെ അതിർത്തി നിർണയം തഹസിൽദാർമാരുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പുതുക്കിയ മാനദണ്ഡം ലാന്റ് റവന്യു കമീഷനർ ഇറക്കിയത്. ഇതോടെ പുതിയ മാനദണ്ഡ പ്രകാരം ആർ.ഡി.ഒ നോഡൽ ഓഫിസറായി നിയോഗിച്ച് സ്പെഷൽ ടീം നടപടി ആരംഭിച്ചത്.
2018, 2019 വർഷങ്ങളിലെ പ്രളയങ്ങളിൽ ചാലിയാർ പുഴ, അതിന്റെ കൈവരികളിൽ നിന്നുമായി 3.06 ലക്ഷം ക്യുബിക് മീറ്റർ പ്രളയാവശിഷ്ടം നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ 2.55 ക്യുബിക് മീറ്റർ നദീതീരം ബലപ്പെടുത്തുന്നതിനും ബാക്കി വരുന്ന 51,389 ക്യുബിക് മീറ്റർ ലേലം ചെയ്യുന്നതിനായി 12 യാർഡുകളിലേക്കും മാറ്റി. മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് (എം.എസ്.ടി.സി) വഴിയും എൻ.ഐ.സി ഫ്ലാറ്റ് ഫോം വഴിയും ലേലം ചെയ്തെങ്കിലും ലക്ഷ്യം കണ്ടില്ല.
തുടർന്ന് നേരിട്ടുള്ള ലേലത്തിൽ മൂന്ന് യാർഡുകളിലേ പ്രളയാവശിഷ്ടം ലേലത്തിൽ പോയിട്ടുണ്ട്. 2024 ലെ സംസ്ഥാന ബജറ്റിൽ സർക്കാറിന് വരുമാനമാർഗം എന്ന നിലയിൽ ചാലിയാർ, കടലുണ്ടി, ഭാരതപുഴ എന്നിവിടങ്ങളിൽ നിന്ന് മണലെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇത് വഴി 200ഓളം കോടി രൂപയാണ് വരുമാന ഇനത്തിൽ സർക്കാർ പ്രതീക്ഷിച്ചിരുന്നത്. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയില്‍നിന്നും മണല്‍ വാരിയത്. ഇതിന് ശേഷം സാന്‍ഡ് ഓഡിറ്റ് നടത്തിയെങ്കിലും ചില കടവുകളില്‍നിന്നും മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നിലനിന്നിരുന്നു.
2016ല്‍ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം മണല്‍ വാരല്‍ നടന്നില്ല. ഈ റിപ്പോര്‍ട്ടിന്റെ മൂന്ന് വര്‍ഷ കാലാവധി അവസാനിച്ചതോടെയാണ് 2019 ജനുവരി 24ന് വീണ്ടും ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. തുടർന്ന് നടപടികൾ നീണ്ട് പോകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.