ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന; പഴകിയ മത്സ്യം പിടികൂടി
text_fieldsഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പൊന്നാനി മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധന
പൊന്നാനി: തിരൂരിലും പൊന്നാനിയിലും ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈല്‍ ലാബാണ് രണ്ടുദിവസങ്ങളിലായി പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം തിരൂര്‍, മംഗലം, നരിപ്പറമ്പ് എന്നിവിടങ്ങളില്‍ പരിശോധന നടന്നു. തിരൂരില്‍നിന്ന് പഴകിയ 25 കിലോ തളയന് മത്സ്യം പിടികൂടി. മംഗലം, നരിപ്പറമ്പ് എന്നിവിടങ്ങളില്‍ പഴകിയ മത്സ്യം കണ്ടെത്താനായില്ല. വ്യാഴാഴ്ച പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ എ.ടി.കെ. ഫിഷ് ഹബില്‍ നടത്തിയ പരിശോധനയില്‍ പഴക്കംചെന്ന 10 കിലോ അയലക്കണ്ണിയും 14 കിലോ ചൂരയും പിടികൂടി. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും പരിശോധനയുണ്ടായി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വൃത്തിയില്ലാതെയും ശരീരത്തിന് ഹാനികരമാകുന്ന തരത്തിലും ആഹാരസാധനങ്ങള്‍ സൂക്ഷിച്ച തിരൂരിലെ ഒരു തട്ടുകട പൂട്ടിച്ചു. തട്ടുകട ഉടമക്കെതിരെയും കാലാവധി കഴിഞ്ഞ ഉൽപന്നം പിടികൂടിയ പൊന്നാനി തൃക്കാവിലെ ജനത ബേക്കറിയുടെ ഉടമക്കെതിരെയും കേസെടുത്തു. ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയയുടെ നേതൃത്വത്തില്‍ ജീവനക്കാരായ ഷിജോ, ജഷി, ഗിരിജ, ലിജി എന്നിവരാണ് പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.