സക്കരിയ്യക്കും ബിയ്യുമ്മക്കും പെരുന്നാളറിയാത്ത പതിനാറാണ്ടുകൾ
text_fieldsപരപ്പനങ്ങാടി: ‘തെറ്റ് ചെയ്തെന്ന് തെളിയിക്കാനാകുമെങ്കിൽ മകനെ ശിക്ഷിച്ചോളൂ’ എന്ന് ഒരു ഉമ്മ ഉറക്കെ വിളിച്ചു പറഞ്ഞിട്ടും പതിനാറാണ്ട് പിന്നിട്ടിട്ടും നീതിപീഠത്തിന്റെ ബധിര കർണങ്ങൾ കേൾക്കുന്നില്ല. ബംഗളൂരു അഗ്രഹാര ജയിലിൽ 16 വർഷമായി വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ്യയുടെ മാതാവ് ബിയ്യുമ്മയുടെ ജീവിതം ബലിപെരുന്നാളിന്റെ സന്ദേശവുമായി ഒത്തുപോകുന്നതാണ്.
ഉമ്മയുടെയും കുടുംബത്തിന്റെയും പട്ടിണി മാറ്റാൻ പതിനെട്ടാം വയസ്സിൽ തിരൂരിലെ ഇലക്ട്രോണിക് കടയിൽ ജോലിക്ക് പോകുന്നതിനിടയിലാണ് എൻ.ഐ.എ അന്വേഷണ സംഘം സക്കരിയ്യയെ പ്രാദേശിക പൊലീസ് മേധാവികളെ പോലും വിഷയം ധരിപ്പിക്കാതെ ബലമായി പിടിച്ചു കൊണ്ടു പോയത്. ഇപ്പോൾ പ്രായം 34 കഴിഞ്ഞു.
അന്വേഷണ സംഘം സാക്ഷി ചേർത്തവർ തങ്ങൾ സക്കരിയ്യക്ക് എതിരെ മൊഴി നൽകിയിട്ടില്ലെന്നും ഇത് കോടതികൾക്ക് മുന്നിൽ പറയാൻ തയാറാണന്നും പരസ്യമായി വ്യക്തമാക്കിയിട്ടും ഫലമില്ല. ശരീരം ഒരു ഭാഗം തളർന്ന് രോഗശയ്യയിലായ ബിയ്യുമ്മ കഴിഞ്ഞ വർഷങ്ങളിലെ ഓരോ ബലി പെരുന്നാളിലും താൻ അനുഭവിക്കുന്ന ത്യാഗത്തിന്റെയും തന്റെ കുഞ്ഞ് അനുഭവിക്കുന്ന ജയിൽ വാസത്തിന്റെയും ആദർശമാനമോർത്ത് രോഗശയ്യയിലും വിശ്വാസപരമായ കരുത്ത് ഉൾകൊള്ളുകയാണെന്ന് ഫ്രീ സക്കരിയ്യ ആക്ഷൻ ഫോറം കൺവീനറും ബന്ധുവുമായ കോണിയത്ത് ശമീർ പറഞ്ഞു.ഇനിയുള്ള പെരുന്നാളുകളെങ്കിലും മകനൊപ്പം ആഘോഷിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ബിയ്യുമ്മ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.