പെരുന്നാൾ ദിനത്തിൽ കൊൽക്കത്തയിൽ തിരൂർ ഡെർബി
text_fieldsതിരൂർ സ്വദേശികളായ മുഹമ്മദ് ഷഹീഫും യദുകൃഷ്ണയും
തിരൂർ: പെരുന്നാൾ ദിനത്തിൽ കൊൽക്കത്തയിൽ നടന്ന ഫുട്ബാൾ മത്സരം തിരൂരുകാർ തമ്മിലുള്ള ഡെർബി കൂടിയായി മാറി. ഇന്ത്യൻ അണ്ടർ 23 ഫുട്ബാൾ ടീമും യുനൈറ്റഡ് കൊൽക്കത്ത സ്പോർട്സ് ക്ലബും തമ്മിൽ നടന്ന പരിശീലന മത്സരത്തിൽ ഇരു ടീമുകളിലും നാട്ടുകാരും ഒരേ അക്കാദമിയിൽ നിന്നും വളർന്നുവന്ന തിരൂർ സ്വദേശികളായ മുഹമ്മദ് ഷഹീഫ്, യദുകൃഷ്ണ എന്നീ താരങ്ങളാണ് നേർക്കുനേർ കളത്തിലിറങ്ങിയത്. ഇന്ത്യൻ അണ്ടർ 23 ഫുട്ബാൾ ക്യാമ്പിൽ അംഗമായ ഷെഹീഫും ടീമും കൊൽക്കത്തയിലാണ് പരിശീലനം.
രണ്ടു വർഷമായി യുനൈറ്റഡ് കൊൽക്കത്ത സ്പോർട്സ് ക്ലബിനുവേണ്ടി കൊൽക്കത്ത ലീഗിൽ കളിക്കുന്ന താരമാണ് യദുകൃഷ്ണ. ഇരുവരും കൂട്ടായി എം.എം.എച്ച്.എസ് സ്കൂളിലെ സഹപാഠികളും സ്കൂളിന്റെ കീഴിലുള്ള മൗലാന ഫുട്ബാൾ അക്കാദമിയിൽ പന്തുതട്ടി വളർന്ന താരങ്ങളുമാണ്. തിരൂർ കൂട്ടായി സ്വദേശിയായ ഷെഹീഫ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്. തിരൂർ പുറത്തൂർ സ്വദേശി യദുകൃഷ്ണ മുമ്പ് കേരള പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ സാറ്റ് തിരൂരിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇരുവരെയും കൂടാതെ മലപ്പുറത്ത് നിന്നും ജംഷഡ്പൂര് എഫ്.സി താരം മുഹമ്മദ് സിനാനും അണ്ടർ 23 ഇന്ത്യൻ ക്യാമ്പ് അംഗമാണ്. തിരൂരുകാർ കൊമ്പുകോർത്ത മത്സരത്തിൽ ഇന്ത്യൻ അണ്ടർ 23 ടീം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വിജയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.