ഗവ. ആശുപത്രികളിൽ മെഡിക്കൽ ക്യാമ്പ് നടക്കുന്നില്ല; ദുരിതത്തിലായി ഭിന്നശേഷിക്കാർ
text_fieldsതിരൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ക്യാമ്പുകൾ സമയബന്ധിതമായി നടക്കാത്തതിനാൽ ദുരിതത്തിലായി നൂറ് കണക്കിന് ഭിന്നശേഷിക്കാർ. കൃത്യസമയത്ത് ഭിന്നശേഷിക്കാർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി കാർഡ് എന്നിവ ലഭിക്കാനും പുതുക്കാനും വലിയ പ്രയാസമാണ് നേരിടുന്നത്.
ഇതുമൂലം ഇവരുടെ പല ആനുകൂല്യങ്ങളും നഷ്ടപ്പെടാനിടയാകുന്നതായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാർ’ പറയുന്നു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് ഡിസബിലറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻനിലവിൽ സർക്കാർ ഹോസ്പിറ്റലിൽ നിന്നുള്ള ഐ.ക്യു സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
എന്നാൽ, ജില്ലയിൽ നിലവിൽ മഞ്ചേരി, തിരൂർ സർക്കാർ ആശുപത്രികളിൽ മാത്രമേ ഇതിനുള്ള സംവിധാനമുള്ളൂ. ഐ.ക്യു അസസ്മെൻറ് നടത്തി സർട്ടിഫിക്കറ്റുകൾ നൽകേണ്ടത് ഈ ആശുപത്രികളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ്. ജില്ലയിലെ ഏതു താലൂക്കിലുള്ളവർക്കും ഇവിടെ നിന്നാണ് ഐ.ക്യു അസസ്മെൻറ് നടത്തിയ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടത്. എന്നാൽ, ഇവിടങ്ങളിൽ അപേക്ഷ നൽകിയാൽ ഒരു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
മഞ്ചേരി മെഡിക്കൽ കോളജിൽ ഐ.ക്യു അസസ്മെൻറിനായി ഒരു വർഷം മുമ്പ് വരെ നൽകിയ അപേക്ഷകൾ നടപടി സ്വീകരിക്കാത്തതിനാൽ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യു.സി.ഐ.ഡി കാർഡ് അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് പരിവാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.